മകന് വേണ്ടി 500 രൂപ കടം ചോദിച്ചു; ദിവസങ്ങൾക്കുള്ളിൽ വീട്ടമ്മക്ക് ലഭിച്ചത് 51 ലക്ഷം രൂപ

പാലക്കാട്: ഒരു നേരത്തെ ആഹാരത്തിന് പോലും ബുദ്ധിമുട്ടിയതോടെയാണ് മകന്‍റെ അധ്യാപികയോട് 500 രൂപ കടം ചോദിച്ചത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെത്തിയത് 51 ലക്ഷം രൂപ. കുടുംബത്തിന്റെ അവസ്ഥ അധ്യാപിക ഫേസ്ബുക്കിലൂടെ അറിയിച്ചതോടെയാണ് സുമനസ്സുകൾ സഹായവുമായെത്തിയത്.

സെറിബ്രൽ പാൾസി രോഗം ബാധിച്ച് കിടപ്പിലായ 17 വയസ്സുള്ള മകൻ ഉൾപ്പെടെ മൂന്ന് മക്കളാണ് സുഭദ്രയെന്ന വീട്ടമ്മക്കുള്ളത്. ചോർന്നൊലിക്കുന്ന, തകർന്ന വീട്ടിലാണ് ഇവരുടെ താമസം. അഞ്ച് മാസം മുൻപ് ഭർത്താവ് മരണപ്പെട്ടതോടെ, രോഗിയായ മകനെ മറ്റ് കുട്ടികളെ ഏൽപ്പിച്ച് കൂലിപ്പണി ചെയ്താണ് അവർ കുടുംബം പുലർത്തിയിരുന്നത്. എന്നാൽ ദിവസവും ജോലിക്ക് പോകാൻ പറ്റാത്ത സാഹചര്യമായതോടെ പ്രതിസന്ധിയിലായി.

വട്ടേനക്കാട് സ്കൂളിലെ ഗിരിജ ടീച്ചറാണ് സഹായം നൽകാൻ മുൻകൈ എടുത്തത്. കുട്ടിയുടെ തുടർചികിത്സക്കും, വീടുപണിക്കും ഈ തുക ഉപകരിക്കും. യാതൊരു പരിചയവുമില്ലാത്ത തന്നെ സഹായിക്കാൻ മുന്നോട്ടു വന്ന സുമനസ്സുകൾക്കെല്ലാം നന്ദി പറഞ്ഞുകൊണ്ട് പുതുജീവിതമാരംഭിക്കാനൊരുങ്ങുകയാണ് സുഭദ്ര.