പഠനത്തിന് പണം വേണം ; ഫുഡ് ഡെലിവറി ഗേളായി ചീറിപ്പാഞ്ഞ് മീരാബ്

പാക്കിസ്ഥാൻ: പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ പൊരുതിയവരാണ് ജീവിതത്തിൽ വിജയിച്ചിട്ടുളളത്. അത്തരമൊരു പോരാട്ടത്തിന്‍റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നത്. പാകിസ്ഥാനിലെ ലാഹോറിൽ നിന്നുള്ള മീരാബ് എന്ന പെൺകുട്ടിയാണ് ആ പോരാളി.

ഫാസ്റ്റ് ഫുഡ് കമ്പനിയായ കെഎഫ്സിയിലെ ഡെലിവറി ഗേളാണ് മീരാബ്. ഫാഷൻ ഡിസൈനിംഗിൽ ഡിഗ്രി ചെയ്യുന്ന മീരാബ് പഠനത്തിനായി പണം സ്വരൂപിക്കാനാണ് ഡെലിവറി ഗേളായി സ്‌കൂട്ടറില്‍ നിരത്തുകളിലൂടെ ഓടുന്നത്. പകൽ ക്ലാസ് ഉള്ളതിനാൽ, ഈ ഓട്ടം രാത്രിയിലാണ്.

രോഗിയായ അമ്മയുടെ ചികിത്സാ ചെലവുകൾക്കായി പണം കണ്ടെത്തുന്നതും ഈ ജോലിയിലൂടെയാണ്. മൂന്ന് വർഷം കൂടി ഈ ജോലിയിൽ തുടർന്ന്, പി.ജി പഠനം പൂർത്തിയാക്കിയ ശേഷം സ്വന്തമായി ഒരു ഫാഷൻ ബ്രാൻഡ് തുടങ്ങുകയാണ് മീരാബിന്റെ ലക്ഷ്യം. ലക്ഷ്യം നേടാനുളള മീരാബിന്റെ ഈ ഓട്ടം പ്രതിസന്ധികളിൽ പകച്ച് നിൽക്കുന്ന അനേകം ആളുകൾക്ക് പ്രചോദനമാണ്.