ഇമ്രാന്‍ ഖാന്‌ 3 വര്‍ഷം തടവ് ശിക്ഷ;മത്സരിക്കുന്നതിനും വിലക്ക്‌

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വർഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് പാക് കോടതി. തോഷഖാന അഴിമതി കേസിലാണ് ഇമ്രാനെ കോടതി ശിക്ഷിച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അദ്ദേഹത്തെ അഞ്ച് വർഷം വിലക്കിയതായും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അഴിമതിയിൽ ഇമ്രാന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കി. വാദം കേൾക്കുന്നതിനായി ഇമ്രാൻ കോടതിയിൽ ഹാജരായില്ലായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്താനും കോടതി ഉത്തരവിട്ടു.

പ്രധാനമന്ത്രിയായിരിക്കുമ്പോൾ ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങൾ സർക്കാരിന്റെ തോഷഖാന വകുപ്പിലേക്ക് കൈമാറണമെന്ന നിയമം ലംഘിച്ച് ഇമ്രാൻ ഇവ വിറ്റ് പണമാക്കിയെന്നാണ് കേസ്. 2022 ഓഗസ്റ്റിൽ മുഹ്സിൻ ഷാനവാസ് രഞ്ജ എന്ന രാഷ്ട്രീയക്കാരനും പാകിസ്താൻ സർക്കാരിലെ മറ്റു ചിലരും ചേർന്നാണ് ഇമ്രാനെതിരേ കേസ് ഫയൽ ചെയ്തത്. ഗൾഫ് രാജ്യങ്ങളിൽനിന്നു സമ്മാനമായിക്കിട്ടിയ മൂന്നു വാച്ച് വിറ്റുമാത്രം ഇമ്രാൻ 3.6 കോടി രൂപ നേടിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.