രാജ്യത്ത് ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയകളുടെ എണ്ണത്തിൽ വർധന

ന്യൂഡല്‍ഹി: 35 വയസ്സിന് താഴെയുള്ളവരിൽ ഗര്‍ഭപാത്രം നീക്കല്‍ ശസ്ത്രക്രിയ വ്യാപകമാകുന്ന സാഹചര്യത്തിൽ, ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ വിശദാംശങ്ങൾ തേടി കേന്ദ്രസർക്കാർ. ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തി സ്ത്രീകളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാൻ കേന്ദ്രം തീരുമാനിച്ചു. സംസ്ഥാനങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് തേടുന്നത്.

ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗർഭപാത്രം നീക്കം ചെയ്യുന്നവരുടെ എണ്ണത്തിൽ 3.3 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രമരഹിതമായ രക്തസ്രാവത്തിനും ഗർഭപാത്രത്തിലെ ഫൈബ്രോയിഡുകളുടെ വളർച്ചയ്ക്കും ഒരു ശാശ്വത പരിഹാരമായി ഡോക്ടർമാർ സാധാരണയായി ഈ ശസ്ത്രക്രിയ നിർദ്ദേശിക്കാറുണ്ട്.

2019ലെ ദേശീയ ആരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ഗർഭപാത്രം നീക്കം ചെയ്ത സ്ത്രീകളുടെ ശരാശരി പ്രായം 34 ആണ്. യു.എസ്., ജര്‍മനി, ഓസ്ട്രേലിയ, അയര്‍ലന്‍ഡ്, യു.കെ. തുടങ്ങിയ രാജ്യങ്ങളില്‍ ഇത് 44-59 വയസ്സിനിടയിലാണെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.