കണ്ണൂര്‍ മിററും വിന്‍വിന്‍ കോര്‍പ്പറേഷനും സംയുക്തമായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മെയ്ഡേ അവാര്‍ഡ് പ്രഖ്യാപിച്ചു

കണ്ണൂര്‍: കണ്ണൂര്‍ മിററും വിന്‍വിന്‍ കോര്‍പ്പറേഷനും സംയുക്തമായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മെയ്ഡേ അവാര്‍ഡ് പ്രഖ്യാപിച്ചു. മൂന്നാമത് മെയ്ഡേ അവാര്‍ഡാണ് ഈവര്‍ഷത്തേത്. സില്‍ന ഫ്രാന്‍സിസ്, കെ. രാജീവന്‍, ചാലക്കര പുരുഷു, ജയന്‍ ചോല, സി.വി മനോഹരന്‍, നസീര്‍ മുഹമ്മദ്, ഡാങ്കേ പൂക്കോട്, അബ്ദുള്‍ മുനീര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്. മനോജ് ശില്‍പ്പി രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവും പൊന്നാടയുമാണ് അവാര്‍ഡ്. പുരസ്‌കാരം ജൂണ്‍ ആദ്യവാരം സമ്മാനിക്കുമെന്ന് കണ്ണൂര്‍ മിറര്‍ മേനേജിംഗ് എഡിറ്റര്‍ ടി. മിലേഷ്‌കുമാര്‍ അറിയിച്ചു.

കോവിഡ് കാലത്ത് പേരാവൂരില്‍ 108 ആംബുലന്‍സില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നിഷ്യന്‍ എന്ന നിലയില്‍ ചെയ്ത സേവനം മുന്‍നിര്‍ത്തിയാണ് സില്‍ന ഫ്രാന്‍സിസിന് അവാര്‍ഡ് നല്‍കുന്നത്. നാല്‍പ്പതുവര്‍ഷമായി ഒരേറൂട്ടിലെ ബസ്സില്‍ സേവനം നടത്തുന്ന ജനകീയ കണ്ടക്ടര്‍ എന്ന നിലയിലാണ് കെ. രാജീവന് അവാര്‍ഡ് . പത്രപ്രവര്‍ത്തനരംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചാലക്കര പുരുഷുവിന് നാളിതുവരെയുള്ള മികച്ച പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കുന്നത്. ദൃശ്യമാധ്യമരംഗത്ത് അഡ്വര്‍ടൈസിംഗ് മേഖലയിലെ മികവിനാണ് ജയന്‍ ചോലയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മാധ്യമരംഗത്തെ അഡ്വര്‍ടൈസിംഗില്‍ കാല്‍നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള സി.വി മനോഹരന്റെ സേവന മികവാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. മിംസ് ഹോസ്പിറ്റലില്‍ പി.ആര്‍.ഒ ആയി പ്രവര്‍ത്തിക്കുന്ന നസീര്‍ മുഹമ്മദിന്റെ മികവ് പരിഗണിച്ചാണ് മെയ്ഡേ അവാര്‍ഡ് നല്‍കുന്നത്. ദൃശ്യമാധ്യമരംഗത്തെ സ്തുത്യര്‍ഹമായ സേവനമാണ് ഡാങ്കേ പൂക്കോടിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പത്രപ്രവര്‍ത്തന രംഗത്ത് പതിറ്റാണ്ടുകളായി നല്‍കിവരുന്ന സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് സുദിനം പത്രത്തിലെ അബ്ദുള്‍ മുനിറിന് അവാര്‍ഡ് നല്‍കുന്നത്.