കണ്ണൂരിൽ കെഎസ്ആർടിസി ഡ്രൈവറെ ആക്രമിച്ചു: 7 പേർക്കെതിരെ കേസ്

കണ്ണൂർ കെഎസ്ആർടിസിയിൽ വെച്ച് സ്വിഫ്റ്റ് ബസ്സിന്റെ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ഏഴുപേർക്കെതിരെ കേസെടുത്തു.എറണാകുളത്ത് നിന്ന് മൂകാംബികയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്‍റെ ഡ്രൈവറെ മർദിച്ച സംഭവത്തിൽ തിലാന്നൂർ സ്വദേശികളായ അജ്മൽ(20), മുസ്താഫ്(19), നബാൻ(21)ഫഹദ്(21)സഹീൻ(22) റംസാൻ(22), താഴെ ചൊവ്വാ സ്വദേശി മുഹമ്മദ് റിഷാദ് (20) എന്നിവർക്കെതിരെയാണ് കണ്ണൂർ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ അനുദാസിന്‍റെ പരാതിയിൽ കേസെടുത്തത്.

അർധരാത്രിയോടെയാണ് സംഭവം. ഫുട്ബോൾ മാച്ച് കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്‍റെ ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കാൻ വന്നെന്ന് ആരോപിച്ചാണ് മർദനം. ബസ് കണ്ണൂർ ഡിപ്പോയിൽ എത്തിയപ്പോൾ ബസിനകത്ത് കയറി ഡ്രൈവറെ മർദിക്കുകയും തെറിവിളിക്കുകയും ബസിന്‍റെ സൈഡ് ഗ്ലാസിൽ അടിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്. പ്രതികൾ പോലീസ് കസ്റ്റഡിയിലാണ്.