നവവധു ജീവനൊടുക്കി: ഭര്‍ത്താവും ഭര്‍തൃമാതാവും റിമാൻഡില്‍

കണ്ണൂർ: നവവധു വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭർത്താവിനെയും ഭർതൃമാതാവിനെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഭർതൃവീട്ടില്‍നിന്ന് സ്വന്തം വീട്ടിലെത്തിയ ശേഷമാണ് ചാണോക്കുണ്ടിലെ പുത്തൻപുര ബിനോയിയുടെ മകള്‍ ഡെല്‍ന(23) വിഷം കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തിൽ പരിയാരത്തെ കളത്തില്‍പമ്പില്‍ സനൂപ് ആന്റണി (24), മാതാവ് സോളി ആന്റണി (47) എന്നിവരെ ആലക്കോട് പോലീസ് അറസ്റ്റുചെയ്തു.

ഒരാഴ്ച മുൻപാണ് ഡെല്‍ന ആശുപത്രിയിലായത്. ശനിയാഴ്ചയായിരുന്നു മരണം. ഡെല്‍നയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഭർത്താവിനും വീട്ടുകാർക്കും എതിരെ കേസെടുത്തത്.

നാലുമാസം മുൻപായിരുന്നു ഡെൽനയും സനൂപും വിവാഹിതരായത്. 80 പവൻ സ്വർണം ആവശ്യപ്പെട്ട് ഡെല്‍നയെ സ്വന്തം വീട്ടില്‍ പോകാൻ നിർബന്ധിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും ഇതുകാരണം ഡെല്‍ന ജീവനൊടുക്കിയെന്നുമാണ് പരാതി.