കേശവദാസപുരം കൊലപാതകം; ആദം അലിയെ കസ്റ്റഡിയിൽ വിട്ടു

കേശവദാസപുരം: കേശവദാസപുരം കൊലക്കേസിലെ പ്രതി ആദം അലിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ 10 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരുവനന്തപുരം എ.സി.ജെ.എം കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. പ്രതി ആദം അലിക്ക് വേണ്ടി അഡ്വക്കേറ്റ് ആളൂർ കോടതിയിൽ ഹാജരായി. കഴിഞ്ഞ ദിവസമാണ് ആദം അലിയെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് ആദം അലിയെ തിരുവനന്തപുരത്ത് എത്തിച്ചത്.

ആറാഴ്ച മുമ്പാണ് 21 കാരനായ പ്രതി പശ്ചിമ ബംഗാളിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. പണി നടക്കുന്നത് അടുത്ത വീട്ടിലാണെങ്കിലും വെള്ളം കുടിക്കാനായി ഇവർ പോയിരുന്നത് കൊല്ലപ്പെട്ട മനോരമയുടെ വീട്ടിലായിരുന്നു. ആ രീതിയിൽ നിരന്തരം കാണാറുള്ളതിനാൽ പ്രതിക്ക് മനോരമയുടെ വീട്ടിൽ വേഗത്തിൽ പ്രവേശിക്കാൻ കഴിഞ്ഞു.

കൊലപാതകത്തിന് ശേഷം ട്രെയിൻ മാർഗം കേരളം വിട്ട പ്രതിയെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ചെന്നൈ റെയിൽവേ പോലീസ് പിടികൂടിയത്. കേരള പൊലീസ് ചെന്നൈയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കേരളത്തിലെത്തിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. എന്നിരുന്നാലും, ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങൾ ഇപ്പോഴും അവശേഷിക്കുന്നു. മനോരമയെ കൊലപ്പെടുത്തിയത് മോഷണത്തിനാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മനോരമയുടെ ശരീരത്തിൽ സ്വർണ്ണാഭരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്ന് നഷ്ടപ്പെട്ടുവെന്ന് കരുതിയ പണം ഇവിടെത്തന്നെയുണ്ടായിരുന്നു. ഇതാണ് സംശയത്തിന് കാരണം. മോഷ്ടിച്ച സ്വർണം പ്രതി ഉപേക്ഷിച്ചതാണോ അതോ വിൽപ്പന നടത്തിയതാണോ എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.