ഭിന്നശേഷിക്കാര്‍ക്കായി ഒരു ആശുപത്രി എന്ന മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്‍റെ സ്വപ്നം യാഥാർഥ്യമാകുന്നു

ഭിന്നശേഷിക്കാര്‍ക്കായി ഒരു ആശുപത്രി എന്ന മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്‍റെ സ്വപ്നം യാഥാർഥ്യമാകുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് മുതുകാടിന്‍റെ സ്വപ്ന സാക്ഷാത്ക്കാരത്തിന് കൈത്താങ്ങാകുന്നത്.

83 കോടി രൂപ ചെലവില്‍ ഭിന്നശേഷിക്കാര്‍ക്കായി ഒരു ആശുപത്രി എന്നതാണ് മുതുകാടിന്റെ സ്വപ്നം. ഇതിനൊപ്പം കാസര്‍ഗൊഡ് നിന്നും ഭിന്നശേഷിക്കാരായ ആയിരം കുട്ടികളെ ഏറ്റെടുക്കാനും അദ്ദേഹം തയാറെടുക്കുകയാണ്. ഈ പദ്ധതിക്ക് തുടക്കമിടുന്ന ചടങ്ങിലാണ് പ്രഖ്യാപനവുമായി എം.എ യൂസഫലി എത്തിയത്.

‘എന്റെ മരണശേഷവും ഒരുകോടി രൂപവീതം എല്ലാവര്‍ഷവും നിങ്ങളുടെ കയ്യിലെത്തും. അങ്ങനെ വേണമെന്ന് ഞാന്‍ എഴുതിവയ്ക്കും, ഇപ്പോള്‍ ഒന്നരക്കോടി രൂപയും ഞാന്‍ തരുന്നു..’ എം എ യൂസഫ് അലി പറഞ്ഞു.

‘പകച്ചുനിൽക്കുമ്പോൾ ഒരു ദൈവദൂതനെപ്പോലെ യൂസഫ് അലി സാർ വന്നു. പിന്നെ നടന്നതെല്ലാം അവിശ്വസനീയമായിരുന്നു” എന്നാണ് ഇതിനെക്കുറിച്ച് മുതുകാട് പറഞ്ഞത്. സംഘഗാനത്തോടെയാണ് സെന്‍ററിലെ നൂറിലധികം വരുന്ന അമ്മമാര്‍ യൂസഫലിയെ എതിരേറ്റത്. അമ്മമാരുമായി സന്തോഷം പങ്കിട്ട് അല്‍പനേരം ചെലവഴിച്ചു.കലാകാരന്‍മാരെ അഭിനന്ദിക്കുകയും കുട്ടികളുടെ കലാവിരുന്ന് ആസ്വദിക്കുകയും ചെയ്തു.