കേരളത്തിലെ സ്ത്രീകളിലും കുട്ടികളിലും പോഷകാഹാരക്കുറവും വിളർച്ചയും കുറവ്

ന്യൂഡൽഹി: മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും പോഷകാഹാരക്കുറവും വിളർച്ചയും കുറവാണെന്ന് പഠന റിപ്പോർട്ട്. ആരോഗ്യമേഖലയിൽ ദേശീയ പദ്ധതികൾ നടപ്പാക്കുന്നതിലും കേരളം മുൻപന്തിയിലാണെന്ന് പഠനം പറയുന്നു. ഹാർവാർഡ് സർവകലാശാലയും ജ്യോഗ്രഫിക് ഇൻസൈറ്റ്സ് ലാബും ചേർന്ന് നാഷണൽ ഹെൽത്ത് സർവേ ഡാറ്റയെ അടിസ്ഥാനമാക്കിയും ഇന്ത്യയിലെ അഞ്ച് പ്രധാനപ്പെട്ട ദേശീയ പദ്ധതികൾ വിശകലനം ചെയ്തുമാണ് പഠനം തയ്യാറാക്കിയത്.

2022 ഓടെ വിളർച്ച ബാധിതരുടെ നിരക്ക് 32 ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ‘അനീമിയ മുക്ത് ഭാരത്’, ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’, എല്ലാ കുട്ടികൾക്കും വാക്സിനേഷൻ ഉറപ്പാക്കുന്നതിനുള്ള ‘ഇന്ദ്രധനുഷ്’, ‘പോഷൺ അഭിയാൻ’, ഗർഭിണികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രധാനമന്ത്രി ‘മാതൃ വന്ദന യോജന’ തുടങ്ങിയ പദ്ധതികൾ വിശകലനം ചെയ്താണ് പഠനം നടത്തിയത്.

രാജ്യത്ത് കുട്ടികളിലും സ്ത്രീകളിലും അനീമിയ വർദ്ധിച്ചുവരികയാണെന്നും പ്രസവസമയത്ത് സ്ത്രീകളിലെ വിളർച്ച അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുന്നതിനാൽ ഇത് നിയന്ത്രിക്കാൻ ശ്രദ്ധിക്കണമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ പല ജില്ലകളിലും സ്ത്രീകളും കുട്ടികളും പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, കേരളം, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിൽ കുട്ടികളിലും സ്ത്രീകളിലും വിളർച്ച കുറവാണ്. ബീഹാർ, ജാർഖണ്ഡ്, ഗുജറാത്ത്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ വിളർച്ച. മാത്രമല്ല, ലഡാക്കിലും ജമ്മു കശ്മീരിലും വിളർച്ച ബാധിതരുടെ എണ്ണം കൂടുതലാണ്.