കൊച്ചിയിൽ ഭാര്യയെ കാണാനെത്തിയ യുവാവിനെ ഭർത്താവ് അടിച്ചുകൊന്നു

കൊച്ചി: നെട്ടൂരിലെ പച്ചക്കറി മാർക്കറ്റിന് സമീപം യുവാവിനെ യുവതിയുടെ ഭർത്താവ് മർദ്ദിച്ച് കൊലപ്പെടുത്തി. പാലക്കാട് പിരായിരി സ്വദേശി അജയ് കുമാറാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവതിയെ കാണാൻ പാലക്കാട് നിന്ന് എത്തിയ അജയ് കുമാർ ഹോട്ടൽ മുറിയിൽ താമസിക്കുകയായിരുന്നു.

ഇരുവരും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവതിയുടെ ഭർത്താവ് പാലക്കാട് സ്വദേശി സുരേഷും കൊച്ചിയിലെത്തിയിരുന്നു. യുവതി ഹോസ്റ്റലിലാണ് താമസിക്കുന്നത്. രാത്രി സുരേഷ് ഭാര്യയെ നിർബന്ധിച്ച് അജയ് കുമാറിനെ വിളിച്ചുവരുത്തി. ഭാര്യയെ കാറിൽ ഇരുത്തിയ ശേഷം സുരേഷ് കുമാർ അജയ് കുമാറിന്‍റെ ഹോട്ടൽ മുറിയിലേക്ക് പോയി. തുടർന്ന് സംസാരിക്കുന്നതിനിടെ കൊലപ്പെടുത്തുകയായിരുന്നു. മർദ്ദനമേറ്റ യുവാവ് പുറത്തേക്ക് ഓടിയെങ്കിലും മാർക്കറ്റ് റോഡിൽ വീണ് മരിച്ചു.

അജയ് കുമാർ തന്നെ കാണാൻ വന്നതാണെന്ന് യുവതി സമ്മതിച്ചു. തങ്ങൾ സുഹൃത്തുക്കളാണെന്നും നൽകാനുള്ള പണം നൽകാനാണ് വന്നതെന്നും യുവതി പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി സുരേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. അജയ് കുമാറിന്‍റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.