മരണ മുഖത്ത് നിന്ന് കൈപിടിച്ച് പൊലീസ്

പൊയിനാച്ചി: ജീവൻ പിടിവിട്ടുപോകുമായിരുന്ന നിമിഷത്തിൽ യുവതിയെയും മൂന്നുമക്കളെയും യഥാസമയം ഇടപെട്ട് രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസ് മേധാവിയുടെ ഗുഡ്‌ സർവീസ് എൻട്രി. മേൽപ്പറമ്പ് പൊലീസ് ഇൻസ്പെക്ടർ ടി.ഉത്തംദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.രാജേന്ദ്രൻ, കെ.രാമചന്ദ്രൻ നായർ, എ.ആർ. ക്യാമ്പിലെ സി.പി.ഒ.മാരായ ജയേഷ് പള്ളത്ത്, ടോണി ജോർജ് എന്നിവർക്കാണ് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന മികച്ച സേവനത്തിനുള്ള സർട്ടിഫിക്കറ്റ് സമ്മാനിച്ചത്.

ഭർത്താവിന്‍റെ അവഗണനയെ തുടർന്ന് ഉദുമ പഞ്ചായത്തിലെ യുവതി ഞായറാഴ്ച മക്കളുമായി വീടുവിട്ടിറങ്ങുകയായിരുന്നു.
മൊബൈൽ ഫോൺ സ്വിച്ച് ഓഫായതിനാൽ ബന്ധുക്കൾക്ക് ബന്ധപ്പെടാൻ കഴിഞ്ഞില്ല. സംശയം തോന്നിയ യുവതിയുടെ സഹോദരി മേൽപ്പറമ്പ് പൊലീസിന്‍റെ സഹായം തേടുകയായിരുന്നു.

ഏറെ നേരത്തെ അന്വേഷണത്തിനൊടുവിൽ പാറയിടുക്കിൽ കടലിൽ ചാടാൻ തയ്യാറായി നിൽക്കുന്ന യുവതിയെയും മൂന്നുമക്കളെയുമാണ് കുതിച്ചെത്തിയ പൊലീസുകാർ കണ്ടത്. ക്ഷമാപൂർവം അവരെ സാന്ത്വനിപ്പിച്ച് കല്ലിനുമുകളിൽനിന്ന് താഴെയിറക്കിയ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്ന ചെമ്മനാട് പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങളും ചേർന്ന് കുടുംബത്തെ ആശ്വസിപ്പിച്ചു.

ഇവരെ പൊലീസ് ജീപ്പിൽ കയറ്റി മേൽപ്പറമ്പ് സ്റ്റേഷനിലെത്തിച്ച് കാൺസലിങ് നൽകി ജീവിതത്തിൽ പ്രതീക്ഷ വളർത്തിയശേഷം ബന്ധുക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം വീട്ടിലേക്ക് തിരികെ അയക്കുകയായിരുന്നു. സംഭവമറിഞ്ഞ സുമനസ്സുകൾ പാവപ്പെട്ട കുടുംബത്തിന് സഹായവാഗ്ദാനങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ട്.