വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ ‘യോദ്ധാവു’മായി പൊലീസ്

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയാൻ പുതിയ പദ്ധതിയുമായി പോലീസ്. ‘യോദ്ധാവ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. സന്നദ്ധ സംഘടനകളെയും സാമൂഹിക പ്രവർത്തകരെയും പദ്ധതിയുടെ ഭാഗമാക്കും.

വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പുതിയ പദ്ധതിയുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണ വകുപ്പുകൾ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മയക്കുമരുന്നിനെതിരെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളും സാമൂഹിക പ്രവർത്തകരും പദ്ധതിയുടെ ഭാഗമാകും.

പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഓരോ സ്കൂളിലും ഒരു അധ്യാപകനെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകരെ ‘വാരിയർ’ എന്ന് വിളിക്കും. എസ്എച്ച്ഒമാർ മാസത്തിലൊരിക്കൽ യോഗം വിളിച്ച് അവർക്ക് പ്രത്യേക പരിശീലനം നൽകും. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പിമാരാണ് പദ്ധതിയുടെ നോഡൽ ഓഫീസർമാർ. ജനമൈത്രി, സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകൾ, റസിഡന്‍റ്സ് അസോസിയേഷനുകൾ എന്നിവയുടെ സേവനങ്ങളും പദ്ധതിയുടെ ഭാഗമാകും.