ഒറ്റക്കായ കളിക്കൂട്ടുകാരിക്ക് സംരക്ഷണം! സൗഹൃദ തണലിൽ ഫാത്തിമയും ദേവിയും

ബാലുശ്ശേരി : ചില സൗഹൃദങ്ങൾ അങ്ങനെയാണ്, നമ്മുടെ മനസ്സും, കണ്ണും അവ നിറച്ച് കളയും. ദേവിയുടെയും, ഫാത്തിമയുടെയും സൗഹൃദത്തിന്റെ കഥയാണിത്. ഇരുവരും ഒന്നിച്ച് കളിച്ച് വളർന്ന ഉറ്റചങ്ങാതിമാരാണ്. വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടുപോയ പ്രിയ സുഹൃത്ത് ദേവിയെ വീട്ടിലേക്ക് ക്ഷണിച്ച് അഭയം നൽകിയിരിക്കുകയാണ് ഫാത്തിമ. ഉണ്ണികുളം 23ആം വാർഡിലെ കപ്പുറം കൂമൻചാലിൽ ഫാത്തിമയും, ദേവിയും 3 വർഷമായി സൗഹൃദത്തിന്റെ സ്നേഹ തണലിൽ ഒന്നിച്ച് കഴിയുകയാണ്.

ഭർത്താവും ഏകമകളും മരിച്ചതോടെ, പൊളിഞ്ഞ് വീഴാറായ മൺ വീട്ടിൽ ദേവി ഒറ്റക്കായി. സഹോദരങ്ങളുടെ വീട്ടിൽ അഭയം തേടിയ തന്റെ പ്രിയ ചങ്ങാതിയുടെ വിഷമം അറിഞ്ഞ് ഫാത്തിമ അവരെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുവരുകയായിരുന്നു.

ഫാത്തിമയുടെ ഭർത്താവ് 3 വർഷം മുൻപാണ് മരിച്ചത്. തനിച്ചായെന്ന തോന്നൽ ഈ ബാല്യകാല സുഹൃത്തുക്കളെ ഇപ്പോൾ അലട്ടുന്നതേയില്ല. ഇരുവരും തങ്ങൾക്കാവും വിധം ചെറിയ ജോലിക്കും പോകുന്നുണ്ട്. ഒരുമിച്ചിരുന്നേ ഭക്ഷണം കഴിക്കൂ. ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്ന ദേവി വീട്ടുസാധനങ്ങൾക്കൊപ്പം, ഫാത്തിമക്കുള്ള മുറുക്കാനും കരുതിയിട്ടുണ്ടാവും. ഓണവും, പെരുന്നാളും ഒരുമിച്ച് ആഘോഷിച്ച് സന്തോഷത്തോടെ കഴിയുകയാണ് ഇരുവരും.