രഞ്ജിത്ത് വധക്കേസ്; വിചാരണ മറ്റൊരു ജില്ലയിലേക്ക് മാറ്റണമെന്ന് പ്രതികൾ സുപ്രീം കോടതിയിൽ 

ന്യൂഡല്‍ഹി: ആർ.എസ്.എസ് പ്രവർത്തകനായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്‍റെ വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കേസിലെ പ്രതികളായ 15 എസ്.ഡി.പി.ഐ പ്രവർത്തകരാണ് സുപ്രീം കോടതിയിൽ ട്രാന്‍സ്ഫര്‍ ഹർജി നൽകിയത്.

ആലപ്പുഴ ബാറിലെ വക്കീലായിരുന്നു രഞ്ജിത്ത് ശ്രീനിവാസൻ. കൊലപാതകത്തിൽ പ്രതിഷേധിച്ച് കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരാകില്ലെന്ന് ആലപ്പുഴ കോടതിയിലെ അഭിഭാഷകർ അറിയിച്ചിരുന്നു. ഇതേതുടർന്ന് കേസ് മറ്റൊരു ജില്ലയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെ ഹൈക്കോടതി കേസ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു.

എന്നാൽ ആലപ്പുഴ ജില്ലയുടെ ഭാഗമാണ് മാവേലിക്കര കോടതിയെന്നും അതിനാൽ മറ്റൊരു ജില്ലയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകനായ എം ആർ രമേഷ് ബാബുവാണ് ഹർജി സമർപ്പിച്ചത്.