ബാങ്ക് വായ്പയ്ക്ക് പിഴപ്പലിശ വേണ്ടെന്ന നിർദേശവുമായി റിസർവ് ബാങ്ക്

ബാങ്ക് വായ്പയ്ക്ക് പിഴപ്പലിശ വേണ്ടെന്ന നിർദേശവുമായി റിസർവ് ബാങ്ക്. ബാങ്കുകള്‍ക്കും എന്‍ ബി എഫ്‌ സികള്‍ക്കുമാണ് ഇതുസംബന്ധിച്ച നിർദേശം റിസർവ് ബാങ്ക് പുറപ്പെടുവിച്ചത്. പുതിയ നിര്‍ദേശങ്ങള്‍ 2024 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. വായ്പയുടെ പിഴ ചാര്‍ജുകളോ സമാനമായ മറ്റ് ചാര്‍ജുകളോ ഇടാക്കുന്നത് സംബന്ധിച്ച്‌ അംഗീകൃത നയം രൂപീകരിക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.

വായ്പ എടുക്കുന്ന സമയത്ത് നല്‍കുന്ന നിബന്ധനകള്‍ ഉപഭോക്താവ് പാലിക്കാതിരിക്കുകയോ വീഴ്ച വരുത്തുകയോ ചെയ്താല്‍ പല ബാങ്കുകളും പലിശയ്ക്ക് പുറമേ പിഴ ഈടാക്കുന്നുണ്ട്. ഈ പിഴപ്പലിശ ഒഴിവാക്കണമെന്നാണ് റിസർവ് ബാങ്ക് നിർദേശം നൽകുന്നത്. ഇതോടെ നിശ്ചിത തീയതിക്കുശേഷമുള്ള തിരിച്ചടവിന് ഏർപ്പെടുത്തുന്ന പിഴ ഒഴിവാകും.

വായ്പാ കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിച്ചില്ലെങ്കില്‍ പിഴ ഈടാക്കുകയും ഇവയെ പൈനല്‍ ചാര്‍ജുകളായി കണക്കാക്കുകയും ചെയ്യും. അതേസമയം പിഴപ്പലിശ ഒഴിവാക്കുന്നത് ലോണ്‍ അക്കൗണ്ടിലെ പലിശ കൂട്ടുന്ന നടപടി ക്രമങ്ങളെ ബാധിക്കാറില്ല. പലിശ നിരക്കില്‍ കൂടുതലായി ഒന്നും ചേര്‍ക്കരുതെന്ന് ആര്‍ ബി ഐ വ്യക്തമാക്കിയിട്ടുണ്ട്.

പിഴപ്പലിശ ഒഴിവാക്കുന്നത് സംബന്ധിച്ച റിസർവ് ബാങ്ക് നിർദേശം രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ചെറുകിട ധനകാര്യ സ്ഥാനപങ്ങള്‍ക്കും ബാധകമായിരിക്കും. വായ്പാ നിബന്ധനകളില്‍ വീഴ്ച വരുത്തുന്ന ഉപഭോക്താവിനെ ആ വിവരം കൃത്യമായി അറിയിക്കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്.