രാജ്ഭവന് ഇ ഓഫീസ് ഒരുക്കാന്‍ 75 ലക്ഷം; അനുനയമല്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: രാജ്ഭവന് ഇ-ഓഫീസ് സ്ഥാപിക്കാൻ 75 ലക്ഷം രൂപ നൽകിയത് അനുരഞ്ജന നടപടിയല്ലെന്ന് ധനമന്ത്രി ബാലഗോപാൽ. ധനമന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്ന് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെ, രാജ്ഭവന് സംസ്ഥാന സർക്കാർ 75 ലക്ഷം രൂപ അനുവദിച്ച നടപടി വാർത്ത ആയിരുന്നു.

ഗവർണറുടെ വസതിയും ഓഫീസ് സൗകര്യവും സ്ഥിതി ചെയ്യുന്ന രാജ്ഭവനിൽ കേന്ദ്രീകൃത നെറ്റ്‌വർക്കിങ്ങും ഇ-ഓഫീസും സ്ഥാപിക്കാനാണ് തുക അനുവദിച്ചത്. കഴിഞ്ഞ ബജറ്റിലാണ് ഈ പ്രഖ്യാപനം നടത്തിയതെങ്കിലും ട്രഷറി നിയന്ത്രണങ്ങൾ കാരണം പണം അനുവദിച്ചിരുന്നില്ല. ഗവര്‍ണര്‍ക്കു പുതിയ ബെന്‍സ് കാര്‍ വാങ്ങാനും ധനവകുപ്പ് പണം അനുവദിച്ചിരുന്നു. ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമായിരിക്കെ അനുനയനീക്കമാണ് പണം അനുവദിക്കലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.