സംസ്ഥാനത്ത് ഇലക്‌ട്രിക് സ്കൂട്ടറുകളില്‍ വന്‍ തട്ടിപ്പ്

കൊച്ചി: ഇലക്‌ട്രിക് വണ്ടികള്‍ക്ക് അനുവദനീയമായതിനേക്കാള്‍ വേഗം കൂട്ടി സംസ്ഥാനത്ത് വില്‍പ്പന നടത്തിയ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു.

സ്കൂട്ടര്‍ നിര്‍മ്മാണ കമ്ബനികള്‍ക്കും ഡീലര്‍മാര്‍ക്കും ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് എംവിഡിയടെ പ്രാഥമിക വിലയിരുത്തല്‍. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൊച്ചിയിലെ ഇലക്‌ട്രിക് സ്കൂട്ടര്‍ വില്‍പന കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തി.

ട്രാൻസ്‍പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ഉപഭോക്താക്കാള്‍ ഇത്തരം സ്കൂട്ടുകള്‍ വാങ്ങുമ്ബോള്‍ തട്ടിപ്പിനിരയായി നിയമ പ്രശ്നങ്ങളില്‍ പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

രജിസ്ട്രേഷനോ റോഡ് നികുതിയോ ഇന്‍ഷുറന്‍സോ ആവശ്യമില്ലാത്ത തരം സ്കൂട്ടറുകളുടെ വില്‍പനയിലാണ് ഏതാനും മാസം മുമ്ബ് തട്ടിപ്പ് കണ്ടെത്തിയത്. ഇത്തരം സ്കൂട്ടറുകള്‍ ഓടിക്കാന്‍ ഡ്രൈവിങ് ലൈസന്‍സ് ആവശ്യമില്ല. ഹെല്‍മറ്റും വേണ്ട. 1000 വാട്ടില്‍ താഴെ മാത്രം പവറുള്ള മണിക്കൂറില്‍ 25 കിലോമീറ്ററില്‍ താഴെ വേഗതയില്‍ സഞ്ചരിക്കുന്ന സ്കൂട്ടറുകള്‍ക്കാണ് ഈ ഇളവുകള്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത്തരം സ്കൂട്ടറുകളില്‍ സൂത്രപ്പണികളിലൂടെ വേഗത കൂട്ടുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്.

പല സ്കൂട്ടറുകളും 45 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ വേണ്ടി ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നതായി കണ്ടെത്തി. ഒരു സ്കൂട്ടര്‍ ഷോറൂമില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മഫ്തിയിലെത്തി പരിശോധന നടത്തിയപ്പോള്‍ ഇതിലെ തട്ടിപ്പ് വ്യക്തമായി. തുടര്‍ന്ന് ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്തും അന്ന് നേരിട്ട് ആ ഷോറൂമിലെത്തിയിരുന്നു.

വേഷം മാറിയെത്തിയ ഉദ്യോഗസ്ഥര്‍ സ്കൂട്ടര്‍ വാങ്ങാനെത്തിയവരെന്ന വ്യാജേനയാണ് ഡീലര്‍മാരെ സമീപിച്ചത്. പത്താം ക്ലാസ് പാസായ മകള്‍ക്കായി സ്കൂട്ടര്‍ വാങ്ങാനെന്ന് പറഞ്ഞ് വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്തു. അപ്പോള്‍ വേഗത 25 കിലോമീറ്ററില്‍ താഴെ തന്നെയായിരുന്നു. എന്നാല്‍ ഇതിന് വേഗത കുറവാണല്ലോ എന്ന് പരാതി പറഞ്ഞതോടെ അത് കൂട്ടാമെന്നും ഒരു സൂത്രപ്പണിയുണ്ടെന്നുമായി വില്‍പ്പനക്കാര്‍. അത് ചെയ്ത് കാണിച്ചു കൊടുക്കുകയും ചെയ്തു. ഇതോടെ വാഹനത്തിന്റെ പരമാവധി വേഗത 35 കിലോമീറ്ററായി ഉയര്‍ന്നു. 250 വാട്ട് ശേഷിയുള സ്കൂട്ടറുകള്‍ പക്ഷേ ആയിരം വാട്ടിനടുത്ത് വരെ പവര്‍ കൂട്ടി വില്‍ക്കുന്നുണ്ടെന്നും കണ്ടെത്തി.