ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനായി സോണിയാ ഗാന്ധി കര്‍ണാടകയിലെത്തി

മൈസൂരു: ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ സോണിയ ഗാന്ധി കർണാടകയിലെത്തി. മൈസൂരുവിലെത്തിയ സോണിയാ ഗാന്ധിയെ കർണാടക കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡി.കെ ശിവകുമാർ സ്വീകരിച്ചു. കുടകിലെ റിസോർട്ടിൽ രണ്ട് ദിവസം തങ്ങുന്ന സോണിയ കർണാടകയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്യും.

വ്യാഴാഴ്ച നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ സോണിയാ ഗാന്ധി പങ്കെടുക്കും. പ്രിയങ്ക ഗാന്ധിയും വെള്ളിയാഴ്ച ജോഡോ യാത്രയുടെ ഭാഗമാകും. അതേസമയം, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പദയാത്ര 26-ാം ദിവസത്തിലേക്ക് കടന്നു. സുത്തൂര്‍ മഠം, അസം മസ്ജിദ്, മൈസൂരുവിലെ സെന്‍റ് ഫിലോമിന പള്ളി എന്നിവ രാഹുൽ ഗാന്ധി സന്ദർശിച്ചു. നെയ്ത്തുകാരെയും രാഹുൽ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഗാന്ധിജയന്തി ദിനത്തിൽ ബദനവലു എന്ന ഖാദി ഗ്രാമം രാഹുൽ സന്ദർശിച്ചിരുന്നു. 

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കഴിഞ്ഞ മാസം 30നാണ് കർണാടകത്തിൽ പ്രവേശിച്ചത്. ഗുണ്ടൽപേട്ടിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്. ആയിരക്കണക്കിന് പ്രവർത്തകരാണ് കാൽനടയാത്രയിൽ പങ്കെടുക്കുന്നത്. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുന്നത്. ഏഴ് ജില്ലകളിലായി 511 കിലോമീറ്റർ കാൽനടയായി രാഹുലും സംഘവും സഞ്ചരിക്കും.