എയർ ഇന്ത്യയുടെ ആഭ്യന്തര വിമാന സർവീസുകളിൽ ഇനി പുതിയ മെനു

ന്യൂഡൽഹി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ പുതിയ ഭക്ഷണ മെനു അവതരിപ്പിച്ചു. ഉത്സവ സീസൺ ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് ആഭ്യന്തര റൂട്ടുകളിൽ പുതിയ മെനു അവതരിപ്പിച്ചത്. ഈ വർഷമാദ്യം ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തിരുന്നു. 10 മാസത്തിലേറെയായി ടാറ്റയുടെ കീഴിൽ എയർ ഇന്ത്യ നിരവധി മാറ്റങ്ങൾക്ക് വിധേയമായി. ആഭ്യന്തര വ്യോമയാന മേഖലയിൽ വിപണി വിഹിതം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് എയർ ഇന്ത്യ. 

പുതിയ മെനുവിൽ, രുചികരമായ ഭക്ഷണങ്ങൾ അണിനിരക്കുന്നതായി റിപ്പോർട്ടുണ്ട്. ഇന്ത്യയിലെ പ്രാദേശിക വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്ത് തരം മധുരപലഹാരങ്ങളും മെനുവിൽ ഉണ്ട്. യാത്രക്കാർക്കായി ഒരു പുതിയ മെനു അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും യാത്രക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഊന്നൽ നൽകിക്കൊണ്ട് രുചികരമായ ഭക്ഷണം ഉറപ്പാക്കുമെന്നും എയർ ഇന്ത്യയുടെ ഇൻഫ്ലൈറ്റ് സർവീസസ് മേധാവി സന്ദീപ് വർമ്മ പറഞ്ഞു. അന്താരാഷ്ട്ര മെനുവും ഉടൻ പരിഷ്കരിക്കുമെന്നും ആഭ്യന്തര റൂട്ടുകളിൽ ഈ പുതിയ മെനു അവതരിപ്പിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സ്വകാര്യവൽക്കരണത്തിന് ശേഷമുള്ള ആദ്യ മാസങ്ങളിൽ എയർ ഇന്ത്യ 150 കോടിയിലധികം രൂപ യാത്രക്കാർക്ക് തിരികെ നൽകി. ജനുവരി 27ന് ടാറ്റയുടെ കൈകളിൽ തിരിച്ചെത്തിയ എയർ ഇന്ത്യ അന്നുമുതൽ, റദ്ദാക്കിയ വിമാനങ്ങളുടെ റീഫണ്ട് പരിഹരിക്കാൻ ശ്രമിക്കുകയാണ്. അതേസമയം, വിദ്യാർത്ഥികൾക്കും മുതിർന്ന പൗരൻമാർക്കുമുള്ള ഇളവുകൾ എയർ ഇന്ത്യ വെട്ടിക്കുറച്ചു. ഇളവുകൾ 50 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറച്ചിട്ടുണ്ട്. അടിസ്ഥാന നിരക്കുകളിൽ പുതുക്കിയ ഇളവ് സെപ്റ്റംബർ 29 മുതൽ പ്രാബല്യത്തിൽ വന്നു.