കോഴിഫാമുകളും അറവുശാലകളും നിയമവിധേയമാക്കാൻ നടപടി

കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടലോടെ കോഴി ഫാമുകളും അറവുശാലകളും നിയമവിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. കോഴി ഫാമുകളും അറവുശാലകളും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും അത്തരം സ്ഥാപനങ്ങൾ മനുഷ്യജീവന് അപകടകരമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഉറപ്പാക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി പറഞ്ഞു.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കോഴിഫാമുകളും അറവുശാലകളും ഉണ്ടാക്കുന്ന ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്. 

കഴിഞ്ഞ വർഷം ജൂലൈ 12നാണ് പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ ചമ്പാടുള്ള ചിക്കൻ സ്റ്റാളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. ഇരു സ്ഥാപനങ്ങളും സമർപ്പിച്ച റിപ്പോർട്ടുകൾ പ്രകാരം ചിക്കൻ സ്റ്റാളിന് പഞ്ചായത്തിന്‍റെയും മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയും ലൈസൻസ് ഉണ്ട്. സ്റ്റാളിനെതിരെ ഉയർന്ന പാരിസ്ഥിതിക നിയമ ലംഘനങ്ങൾ തെറ്റാണെന്നാണ് പഞ്ചായത്തിന്‍റെ റിപ്പോർട്ട്.