തെരുവുനായ ആക്രമണം വർധിച്ചത് മൂന്നിരട്ടിയോളം; വന്ധ്യംകരണം വ്യാപകമാക്കാന്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് നായ്ക്കളുടെയും പൂച്ചകളുടെയും ആക്രമണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഉന്നതതല യോഗം ചേർന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ, ആരോഗ്യമന്ത്രി വീണാ ജോർജ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി തുടങ്ങിയവർ പങ്കെടുത്തു.

പേവിഷബാധ നിയന്ത്രിക്കുന്നതിന് മൂന്ന് വകുപ്പുകളും ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപ്പാക്കാൻ യോഗം തീരുമാനിച്ചു. തെരുവുനായ്ക്കളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്സിനേഷനും നടത്തും. വളർത്തു നായ്ക്കളുടെ വാക്സിനേഷനും ലൈസൻസും നിർബന്ധമായും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ കേന്ദ്രം സ്ഥാപിക്കും.

പല ജില്ലകളിലും നായ്ക്കളുടെ ആക്രമണത്തിൽ മൂന്നിരട്ടി വർദ്ധനവുണ്ടായിട്ടുണ്ട്. വാക്സിൻ എടുക്കാൻ വിമുഖത പാടില്ല. പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. ശക്തമായ ബോധവത്ക്കരണം നടത്തും. മുഖത്തും കൈകളിലും കടിയേല്‍ക്കുന്നത് പെട്ടെന്ന് പേവിഷബാധയേല്‍ക്കാന്‍ കാരണമാകുന്നു. ഇതാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്. എല്ലാ പ്രധാന ആശുപത്രികളിലും വാക്സിന്‍ ഉറപ്പ് വരുത്തും.