രമേശിൻ്റെ സത്യസന്ധതയിൽ സുരേഷിന് അടിച്ചത് ഒരു കോടി

കൊച്ചി: ഒറ്റരാത്രികൊണ്ട് പലരുടെയും ജീവിതം മാറ്റിമറിക്കാൻ കേരള ഭാഗ്യക്കുറിക്ക് കഴിഞ്ഞിട്ടുണ്ട്. ഒന്നിലധികം തവണ ഭാഗ്യവാൻമാരായവരും അപ്രതീക്ഷിതമായി ഭാ​ഗ്യം തുണച്ചവരും അക്കൂട്ടത്തിലുണ്ട്. വ്യാപാരികളുടെ സത്യസന്ധതയിൽ കോടീശ്വരൻമാരായവരും ഒട്ടും കുറവല്ല. അത്തരത്തിൽ രമേശിന്‍റെ സത്യസന്ധതയിൽ കോടീശ്വരനായി മാറിയിരിക്കുകയാണ് സുരേഷ്.

സുരേഷ് എല്ലാ ആഴ്ചയും ലോട്ടറി ടിക്കറ്റുകൾ വാങ്ങുമായിരുന്നു. പതിവുപോലെ സുരേഷ് കൂത്താട്ടുകുളത്തെ ശിവശക്തി ലോട്ടറി വിൽപ്പന കേന്ദ്രത്തിൽ വിളിച്ച് ടിക്കറ്റ് മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടു. പതിവായി ടിക്കറ്റെടുക്കുന്നതിനാൽ 
ലോട്ടറി ജീവനക്കാരനായ രമേശ്  ടിക്കറ്റ് മാറ്റിവയ്ക്കുകയും ചെയ്തു. ഒടുവിൽ ഞായറാഴ്ച ഫലം പ്രഖ്യാപിച്ചപ്പോൾ, മാറ്റിവച്ച ഈ ടിക്കറ്റിന് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒരു കോടിയാണ് സമ്മാനമായി ലഭിച്ചത്. 

ഒരേ നമ്പറിലുള്ള വ്യത്യസ്ത സീരീസ് ടിക്കറ്റുകൾ ഉണ്ടായിരുന്നിട്ടും രമേഷ് സുരേഷിന് ആ ടിക്കറ്റ് തന്നെ കൈമാറി. വർക്ക്ഷോപ്പിലെ ജീവനക്കാരനായ സുരേഷിനെ വിളിച്ച് ലോട്ടറി അടിച്ച വിവരം അറിയിച്ചത് രമേശാണ്. തുടർന്ന് സുരേഷിന്‍റെ കടയിൽ പോയി ടിക്കറ്റ് കൈമാറുകയും ചെയ്തു.