സ്വപ്‍ന ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് സതീശന്‍

തിരുവനന്തപുരം: സി.പി.എം നേതാക്കൾക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. നേതാക്കൾക്കെതിരായ ആരോപണങ്ങൾ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം. മുൻ മന്ത്രിമാർ നിരപരാധിത്വം തെളിയിക്കട്ടെയെന്നും സതീശൻ പറഞ്ഞു.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും വിഷയത്തിൽ പ്രതികരിച്ചു. തെളിവുകൾ നിരത്തിയാണ് സ്വപ്ന സംസാരിക്കുന്നത്. പാർട്ടി പ്രതികരിച്ചോ? മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ഒന്നും പറയാനില്ലേ? എൽദോസിന് ഒരു നിയമം കടകംപള്ളിക്ക് മറ്റൊരു നിയമം എന്നാണോ? എൽദോസ് വിഷയത്തിൽ ഇന്ന് വൈകിട്ട് കെപിസിസി നേതാക്കന്മാരുടെ യോഗം ചേരും. പരാതിയും കോടതി പരാമർശവും പരിശോധിക്കും. എൽദോസിന്‍റെ വിശദീകരണവും പരിശോധിക്കേണ്ടതുണ്ട്. അതിന് ശേഷം എം.എൽ.എയ്ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സുധാകരൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സ്വപ്ന സുരേഷ് സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രൻ, പി ശ്രീരാമകൃഷ്ണൻ, തോമസ് ഐസക് എന്നിവർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.