സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ കേരളം പുനഃപരിശോധന ഹർജി നൽകും

ന്യൂഡൽഹി: എപിജെ അബ്ദുള്‍ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.രാജശ്രീ എം എസിന്റെ നിയമനം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി നൽകും. സീനിയർ അഭിഭാഷകരുടെ നിയമ ഉപദേശം ലഭിച്ച ശേഷം ഹർജി ഫയൽ ചെയ്യുന്നതിനുള്ള തുടർ നടപടികൾ സർക്കാർ സ്വീകരിക്കും.

സുപ്രീം കോടതി വിധി മറ്റ് സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനത്തെ ബാധിക്കാൻ സാധ്യത ഉള്ളതിനാലാണ് സംസ്ഥാന സർക്കാർ പുനഃപരിശോധന ഹർജി നൽകുന്നത്.

സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ച വിധി ഉന്നതവിദ്യാഭ്യാസ രംഗത്ത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് സംസ്ഥാന സർക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകരുടെ വിലയിരുത്തൽ. വൈസ് ചാൻസലർ നിയമനം ഉൾപ്പടെ സർവകലാശാല ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമസഭ പാസാക്കുന്ന നിയമങ്ങൾ അപ്രസക്തമാകുമെന്നാണ് സർക്കാരിന്റെ ആശങ്ക. ഇത് ഫെഡറൽ തത്വങ്ങൾക്കും, സുപ്രീം കോടതിയുടെ തന്നെ മുൻ വിധികൾക്കും എതിരാണെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.