ദൈവതുല്യമായി സഹയാത്രികയുടെ കരുതൽ; കീർത്തനക്ക് ലഭിച്ചത് പുതുജീവൻ

കോട്ടയം: ആപൽഘട്ടങ്ങളിൽ ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ കഴിയുകയെന്നത് മനുഷ്യായുസ്സിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പുണ്യമാണ്.

കണ്ണൂരിൽ ട്രെയിന് നേരെയുണ്ടായ കല്ലേറിൽ പരിക്ക് പറ്റിയ കോട്ടയം മീനടം സ്വദേശി കീർത്തനയെ രക്ഷിക്കാൻ സഹയാത്രികയും മെഡിക്കൽ വിദ്യാർത്ഥിയുമായ ഒരാളുടെ കൈകളെത്തി.

ഞായറാഴ്ച വൈകിട്ട് താഴെചൊവ്വ സ്റ്റേഷന് സമീപത്തുണ്ടായ ആക്രമണത്തിൽ തലയിൽ മുറിവേറ്റ കീർത്തന അബോധാവസ്ഥയിലാവുകയായിരുന്നു. കൃത്യമായ സമയത്ത് മെഡിക്കൽ വിദ്യാർത്ഥിയിലൂടെ മകൾക്ക് പ്രാഥമിക ശ്രുശ്രൂഷ ലഭിച്ചതാണ് തുണയായതെന്ന് കീർത്തനയുടെ അമ്മ പറയുന്നു.

ചങ്ങല വലിച്ച് റെയിൽവേ അധികൃതരെയും, പോലീസിനെയും വിവരമറിയിക്കാനായതും കൂടുതൽ സഹായകമായെന്നും, തുടർചികിത്സക്കും, വീട്ടിലെത്തുന്നതിനുമായി റെയിൽവേ ആംബുലൻസ് സേവനമേർപ്പെടുത്തിയെന്നും അവർ കൂട്ടിച്ചേർത്തു.