മറ്റുള്ളവരുടെ വേദനയകറ്റാൻ പാട്ടുപാടുന്ന പോലീസുകാരൻ; എഴുതിയത് 150ഓളം പാട്ടുകൾ

മുണ്ടക്കയം ഈസ്റ്റ്: ഈ പോലീസ് ഓഫീസറുടെ സംഗീതത്തിന് സഹാനുഭൂതിയുടെ ശ്രുതി ഉണ്ട്. ചിലപ്പോൾ അത് രോഗികളെ സഹായിക്കാനാകും, മറ്റൊരിക്കൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടിയുള്ളതായിരുന്നു. പലപ്പോഴും മതസൗഹാർദ്ദത്തിന് വേണ്ടിയുമാകും. പെരുവന്താനം സ്റ്റേഷനിലെ എസ്.ഐയാണ് സാലി മുഹമ്മദ്.

കൊവിഡ് കാരണം തുടർച്ചയായി വിശ്രമിക്കേണ്ടി വന്നപ്പോൾ സാലി മുഹമ്മദ് ചിന്തിച്ചു. മനുഷ്യൻ വായുവിനായി പൊരുതുന്ന ഒരു സമയത്ത് അവരുടെ മനസ്സിലെ വേദനകളെ നീക്കം ചെയ്യാൻ തൻ്റെ ചെറിയ എഴുത്തിന് കഴിഞ്ഞിരുന്നെങ്കിൽ എന്ന്. അസുഖകാലത്താണ് അദ്ദേഹം ഏറ്റവും കൂടുതൽ ഗാനങ്ങൾ എഴുതിയത്. ഏകദേശം 150ഓളം പാട്ടുകൾ, മൂന്ന് ആൽബങ്ങളും പുറത്തിറങ്ങി. പമ്പാ ക്ഷേത്ര സന്നിധിയിൽ ഹരിവരാസനം പാടി ശ്രദ്ധ നേടിയ പൊലീസ് ഉദ്യോഗസ്ഥനാണ് സാലി.

ബഷീർ മുഹമ്മദിന്റെയും അദ്ധ്യാപികയായിരുന്ന പരേതയായ നബീദയുടെയും രണ്ട് മക്കളിൽ മൂത്തയാളാണ് സാലി. സ്കൂളിലും കോളേജിലും കലാപരമായ പ്രവർത്തനങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, പാട്ടുകൾ ഇഷ്ട്ടമായിരുന്നു. ജോലി ലഭിച്ചതിന് ശേഷം സഹപ്രവർത്തകർ പാട്ട് കേട്ടതാണ് അദ്ദേഹത്തിൻ്റെ ജീവിതത്തിൽ വഴിത്തിരിവായത്.