ട്രെയിനിടിച്ച് പരിക്കേറ്റ രണ്ടാമത്തെ ആനയും ചരിഞ്ഞു

പാലക്കാട്: വാദ്യാർ ചള്ളയിൽ ട്രെയിനിടിച്ച് പരിക്കേറ്റിരുന്ന രണ്ടാമത്തെ പിടിയാനയും ചരിഞ്ഞു. ശനിയാഴ്ച ഉച്ചയോടെ നടുപ്പതിക്ക് സമീപം പുഴയിൽ ആന ചരിഞ്ഞു കിടക്കുന്നതായി നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയുടെ ജഡം ജനവാസ മേഖലയ്ക്ക് സമീപം രഹസ്യമായി കുഴിച്ചിട്ടതായി നാട്ടുകാർ ആരോപിച്ചു.

ആനയെ ശനിയാഴ്ച ഉച്ചയോടെ നെല്ലിക്ക ശേഖരിക്കാനെത്തിയ കുട്ടികളാണ് നടുപ്പതിയിലെ പുഴയിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി രഹസ്യമായി കുഴിച്ചിടുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ പോലും ആന ചരിഞ്ഞ വിവരം അറിഞ്ഞത്.

വെള്ളിയാഴ്ച പുലർച്ചെയാണ് വാദ്യാർ ചള്ളയിൽ ആനകളെ ട്രെയിൻ ഇടിച്ചത്. ഒരു പിടിയാനയെ ട്രാക്കിന് സമീപം ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. പരിക്കേറ്റ രണ്ടാമത്തെ ആനയെ കണ്ടെത്താൻ വനംവകുപ്പ് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.