കാറിലെത്തിയവര്‍ തട്ടിക്കൊണ്ടുപോയി; 12 കാരന്റെ കഥയിൽ വട്ടംകറങ്ങി വീട്ടുകാരും പോലീസും 

കടുത്തുരുത്തി: പോലീസിനെയും വീട്ടുകാരെയും നാട്ടുകാരെയും മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തി, കാറിലെത്തിയവര്‍ വീട്ടുമുറ്റത്തുനിന്ന് തന്നെ തട്ടിക്കൊണ്ടുപോയെന്ന 12 വയസ്സുകാരന്റെ കള്ളക്കഥ. നീണ്ടൂര്‍ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡിലെ പാറേല്‍പള്ളിക്കു സമീപം താമസിക്കുന്ന കുട്ടിയാണ് എല്ലാവരെയും വട്ടംകറക്കിയത്. അമ്മ വഴക്ക് പറഞ്ഞതാണ് കുട്ടിയെ പ്രകോപിപ്പിച്ചത്.

താൻ വീട്ടുമുറ്റത്ത് നില്‍ക്കുമ്പോൾ വെള്ള കാറിലെത്തിയവര്‍ പിടികൂടി വായും കണ്ണും മൂടിക്കെട്ടി തട്ടിക്കൊണ്ടുപോയെന്നാണ് കുട്ടി പറഞ്ഞത്. തട്ടിക്കൊണ്ടുപോകുംവഴി ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ മുട്ടുചിറ ആറാം മൈലിന് സമീപമെത്തിയപ്പോള്‍ റോഡിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു.

റോഡരികിലെ പള്ളയില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കിടന്ന കുട്ടിയെ വഴിപോക്കൻ കാണാനിടയായി. കാറിലെത്തിയവര്‍ തന്നെ തട്ടിക്കൊണ്ടുപോയതാണെന്നും പോകുംവഴി ഇവിടെ തള്ളിയ ശേഷം കടന്നുകളയുകയായിരുന്നുവെന്നും ഇയാളോട് കുട്ടി പറഞ്ഞു. ചരട് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ കൈകള്‍. തുടര്‍ന്ന് ഇയാള്‍ പോലീസിനെ ഉൾപ്പെടെ വിവരം അറിയിച്ചു. തട്ടിക്കൊണ്ടുപോയത് ഏറ്റുമാനൂരിലെ വീട്ടിലേക്കാണെന്ന് കുട്ടി പറഞ്ഞു. കുട്ടിയെ കണ്ടെത്തിയത് കടുത്തുരുത്തി സ്റ്റേഷന്‍ പരിധിയിലുമായതിനാല്‍ രണ്ട് സ്റ്റേഷനുകളിലെയും പോലീസ് അന്വേഷണത്തിന് മുന്നിട്ടിറങ്ങി. എസ്.എച്ച്.ഒ.മാരുടെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.

കുട്ടി പറഞ്ഞ കാര്യങ്ങളില്‍ സംശയം തോന്നിയെങ്കിലും പോലീസ് അന്വേഷണം ശക്തമായി നടത്തി. സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും ഇത്തരമൊരു വാഹനം ഇതുവഴി കടന്നുപോയില്ലെന്ന് മനസ്സിലായതോടെ കുട്ടി കള്ളം പറയുകയാണെന്ന് പോലീസിന് ഏറേക്കുറെ ബോധ്യപ്പെട്ടു. എന്നാല്‍, താന്‍ പറഞ്ഞ കാര്യങ്ങളില്‍ കുട്ടി ഉറച്ചുനിന്നതോടെ പോലീസും സംശയത്തിലായി. പിന്നീട് സൈക്യാട്രിസ്റ്റിനെ വിളിച്ചുവരുത്തി കുട്ടിയുമായി സംസാരിച്ചപ്പോഴാണ് സത്യം ബോധ്യപ്പെടുന്നത്.