ദൈവദൂതനെപ്പോലെ ടി.ടി.ഇ എത്തി; നെഞ്ചുവേദന അനുഭവപ്പെട്ട യാത്രികന് പുതുജീവൻ

‘ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നതിന്റെ കാരണം ദൈവദൂതനെപ്പോലെ അദ്ദേഹം എത്തിയതുകൊണ്ടാണ്.’ രണ്ടാം ജന്മം ലഭിച്ച അരുൺ കുമാറിന്റെ വാക്കുകളിൽ തന്റെ ജീവൻ രക്ഷിച്ച വ്യക്തിയോടുള്ള നന്ദി നിറഞ്ഞ് നിൽക്കുന്നു.

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ജനശതാബ്ദിയിലുള്ള യാത്രാമധ്യേ നെഞ്ചുവേദന അനുഭവപ്പെട്ട അരുണിനെ, ടി.ടി.ഇ എസ്. വിനോദ് കുമാറാണ് കൃത്യസമയത്തെത്തി രക്ഷിച്ചത്. സ്വകാര്യ മെഡിക്കൽ ഉപകരണ കമ്പനിയിലെ ജീവനക്കാരനായ അരുൺ കുമാറിന്, ഷൊർണ്ണൂരിൽ നിന്നും തിരുവനന്തപുരത്തുള്ള വീട്ടിലേക്കുള്ള യാത്രക്കിടെ കോട്ടയം എത്താറായപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.

വിവരം അറിഞ്ഞെത്തിയ ടി.ടി.ഇ കോട്ടയം സ്റ്റേഷനിൽ വിളിച്ച് ആംബുലൻസും, വൈദ്യസഹായവും ഏർപ്പാടാക്കിയെങ്കിലും, കൃത്യസമയത്ത് സ്റ്റേഷനിലെത്താൻ സാധിക്കാത്തതിനാൽ അരുണിന് വീണ്ടും ട്രെയിനിൽ കയറേണ്ടി വന്നു. സമയം പാഴാക്കാതെ വിനോദ് കുമാർ ചങ്ങനാശ്ശേരിയിൽ വിളിച്ച് ആംബുലൻസ് സൗകര്യം ഒരുക്കുകയായിരുന്നു. അരുൺ കുമാറിനെ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയതിനാൽ ജീവൻ രക്ഷിക്കാനായി. തിരുവനന്തപുരം തിരുവല്ലം സ്വദേശിയായ വിനോദ്കുമാർ 22 വർഷമായി റെയിൽവേയിൽ സേവനമനുഷ്ഠിക്കുകയാണ്.