പക്ഷിപ്പനി പേടിയില്‍ യു.കെ; നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി അധികൃതർ

യുകെ: കൂടുതൽ പ്രദേശങ്ങളിൽ പക്ഷിപ്പനി പടരുന്നത് തടയാൻ യുകെയിലെ അധികൃതർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമകാര്യ വകുപ്പാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ വെറ്ററിനറി ഡോക്ടർമാർ ഗ്രേറ്റ് ബ്രിട്ടനിലുടനീളം ഏവിയൻ ഇൻഫ്ലുവൻസ് പ്രൊട്ടക്ഷൻ സോൺ (എഐപിസെഡ്) ആയി പ്രഖ്യാപിച്ചു.

അഞ്ഞൂറിലധികം വളർത്തുമൃഗങ്ങളുള്ള ഫാമിൽ ആവശ്യമുള്ളവരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും നിർദ്ദേശമുണ്ട്. ഫാമുകളിൽ പ്രവേശിക്കുന്നതിന് മുമ്പ് ജീവനക്കാർ വസ്ത്രങ്ങൾ, പാദരക്ഷകൾ മുതലായവ മാറ്റണമെന്നും നിർദ്ദേശമുണ്ട്. വാഹനങ്ങളുടെ ശുചീകരണവും മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച നോർഫോക്ക്, സഫോക്ക് മേഖലകളിൽ അധികൃതർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.

രാജ്യം ഇതുവരെയുള്ളതിൽ ഏറ്റവും മോശമായ പക്ഷിപ്പനി വ്യാപനത്തെ അഭിമുഖീകരിക്കുകയാണ്. ഒക്ടോബർ 12 വരെ 170 ഓളം പക്ഷിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.