റെയിൽവേ കോട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; മരണം ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്

കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതിയായ നാസു യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും കണ്ടെത്തി. ബലാത്സംഗ ശ്രമത്തിനിടെയാണ് യുവതി മരിച്ചത്. യുവതിയുടെ മൊബൈൽ ഫോണും പണവും പ്രതി കവർന്നു. കൊല്ലം കടപ്പുറത്ത് നിന്ന് പ്രതി തന്ത്രപൂർവം യുവതിയെ കോട്ടേഴ്സിലേക്ക് കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്.

ചെമ്മാമുക്കിൽ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിലാണ് യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. കേരളപുരം സ്വദേശിയാണ് മരിച്ചത്. അഞ്ച് ദിവസം മുമ്പാണ് യുവതിയെ കാണാതായത്. രാവിലെ റെയിൽവേ കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് 32 കാരിയായ കേരളപുരം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും ചെവിക്ക് പിന്നിലും മുറിവുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച മുതലാണ് യുവതിയെ കാണാതായത്. തുടർന്ന് കുടുംബം കുണ്ടറ പൊലീസിൽ പരാതി നൽകുകയായിരുന്നു. ലോട്ടറികളും സൗന്ദര്യവർദ്ധക വസ്തുക്കളും വിൽക്കുകയായിരുന്നു ജോലി. കടൽത്തീരത്ത് നിന്ന് കണ്ടെടുത്ത യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.