ചാൻസല‍ർ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാൻ ഗവർണർ

തിരുവനന്തപുരം: ചാൻസലർ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് മുകളിലുള്ളവർ തീരുമാനിക്കട്ടെ എന്ന ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രതികരണം വ്യക്തമായ സൂചനയാണ് നൽകുന്നത്. വിദ്യാഭ്യാസം കൺകറന്‍റ് ലിസ്റ്റിലായതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രം തീരുമാനമെടുക്കാൻ കഴിയില്ലെന്നാണ് ഗവർണറുടെ നിലപാട്.

സർക്കാരും ഗവർണറും തമ്മിലുള്ള താൽക്കാലിക സമവായത്തിന്‍റെ ഭാവി ബില്ലിലെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. ഗവർണർ തീരുമാനം നീട്ടിയാൽ കോടതിയെ സമീപിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതാണ് ബിൽ. തന്നെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ലിൽ ഉടനടി തീരുമാനമില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്ന് ബില്ലിൽ രാജ്ഭവൻ നിയമോപദേശം തേടി. നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായി കൂടിയാലോചിച്ചാകും തുടർ തീരുമാനം. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാൽ ബില്ലിൽ ഉടൻ തീരുമാനമെടുക്കാൻ സാധ്യതയില്ല.