കാമുകനൊപ്പം ജീവിക്കാൻ മാതാപിതാക്കള്‍ക്ക് ചപ്പാത്തിയില്‍ എലിവിഷം കലര്‍ത്തി നല്കി പെണ്‍കുട്ടി
കാമുകനെ വിവാഹം കഴിക്കാൻ മാതാപിതാക്കളെ വിഷം നല്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പെണ്‍കുട്ടി അറസ്റ്റില്‍.മാധ്യപ്രദേശിലെ മൊറീനയിലാണ് സംഭവം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
അച്ഛനെയും അമ്മയെയും കൊലപ്പെടുത്തുന്നതിനായി ചപ്പാത്തിയില്‍ എലിവിഷം ചേര്‍ത്തു നല്‍കുകയായിരുന്നു. ഇത് കഴിച്ച മാതാപിതാക്കള്‍ ഗ്വാളിയോറിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മൊറീന ജില്ലയിലെ പോർസ പ്രദേശത്താണ് സംഭവം. പെണ്‍കുട്ടിയും കാമുകൻ സുദ്ദാമയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പൊലീസ് കണ്ടെത്തിയതിനെ തുടർന്നാണ് ഇക്കാര്യം പുറത്തുവന്നത്. കൊലപാതകം ആസൂത്രണം ചെയ്യുന്നതായിരുന്നു ഓഡിയോയിലുണ്ടായിരുന്നത്.
“അടുത്ത് ഒരു രാസവളക്കടയുണ്ട് , അവിടെ നിന്ന് എലിവിഷം വാങ്ങണം. ഇന്ന് ഞാൻ ചപ്പാത്തി ഉണ്ടാക്കുന്നുണ്ട്, അതുകൊണ്ട് ഇന്ന് നല്ല അവസരമാണ്. ചപ്പാത്തിയില്‍ വിഷം കലർത്തി അവർക്ക് കൊടുക്കും” എന്ന് പെണ്‍കുട്ടി പറയുന്ന ഓഡിയോ ക്ലിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതിന് പിന്നാലെ പൊലീസ് പെണ്‍കുട്ടിയെയും കാമുകനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. പ്രണയബന്ധം കുടുംബം എതിർത്തതാണ് ഇത്തരമൊരു കടുംകൈക്ക് പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്. ഓഡിയോ ക്ലിപ്പ് നിർണായക തെളിവായി സ്വീകരിച്ചുകൊണ്ട് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
