Latestകേരളം

സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍വാരാം, മാര്‍ച്ച്‌ മുതല്‍ അനുമതി

10 വർഷത്തെ നിരോധനത്തിന് ശേഷം സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍ വാരാൻ അനുമതി. മാർച്ച്‌ മുതല്‍ അനുമതി നല്‍കും. റവന്യു സെക്രട്ടേറിയറ്റാണ് മണല്‍ വാരല്‍ നിരോധനം നീക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തെ പുഴകളില്‍ നിന്ന് മണല്‍വാരല്‍ മുടങ്ങിക്കിടക്കുകയായിരുന്നു.

ഓഡിറ്റ് നടത്തിയതില്‍ 17 നദികളില്‍ നിന്ന് മണല്‍വാരാമെന്ന് കണ്ടെത്തി. ഈ നദികളില്‍ വൻതോതില്‍ മണല്‍നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തല്‍. അനുമതി നല്‍കുന്നതിലൂടെ അനധികൃത മണല്‍വാരല്‍ നിയന്ത്രിക്കപ്പെടുമെന്നാണ് സർക്കാർ വാദം.

അതേസമയം, എല്ലാ നദികളില്‍ നിന്നും മണല്‍ വാരാൻ അനുമതിയുണ്ടാകുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കേരളത്തിലെ നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാക്കിയ ശേഷം കേന്ദ്ര നിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കി അനുവദനീയമായ നദികളില്‍നിന്ന് മാത്രം മണല്‍വാരാൻ അനുമതി നല്‍കാനാണ് ആലോചന.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങള്‍ക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവല്‍ ഓഫ് സാൻഡ് ആക്‌ട് ഭേദഗതി ചെയ്താണ് മണല്‍വാരല്‍ പുനരാരംഭിക്കാനുള്ള തീരുമാനമെടുക്കുന്നത്.