Latestകേരളം

മലപ്പുറത്ത് 19കാരന്റെ മരണം: കടയ്ക്കുള്ളിലെ മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പോലീസ് അന്വേഷണം ഊര്‍ജിതം

മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയില്‍ 19കാരനായ യാസർ മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം.മൊബൈല്‍ ഷോപ്പ് ഉടമയുടെ മർദനവും സോഷ്യല്‍ മീഡിയയിലെ അപമാനവുമാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ പരാതിപ്പെടുന്നു.

വെട്ടത്തൂർ കാഞ്ഞിരകുഴി ഉസ്മാന്റെ മകൻ യാസറിനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണപ്പെട്ട ദിവസം പകല്‍ യാസറിനെ മൊബൈല്‍ ഷോപ്പ് ഉടമ വിളിച്ചുകൊണ്ടുപോയി മർദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ കടയിലെ സിസിടിവിയില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.

യാസർ മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ അവനെ കള്ളനായി ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുകയും ചെയ്തു. എടവണ്ണപ്പാറയില്‍ വെച്ചുണ്ടായ വാക്കേറ്റത്തിനിടയില്‍ യാസറിന്റെ ബുള്ളറ്റ് ബൈക്കും ഫോണും നഷ്ടപ്പെട്ടിരുന്നു. ഇതിലെ വിഷമം സുഹൃത്തുക്കള്‍ക്ക് വാട്സാപ്പ് സന്ദേശമായി യാസർ അയച്ചിരുന്നു.

“ബൈക്കും ഫോണും നഷ്ടമായി, ഇനി ജീവിതം അവസാനിപ്പിക്കുകയാണ്” എന്നായിരുന്നു സുഹൃത്തുക്കള്‍ക്ക് ലഭിച്ച സന്ദേശം.കുടുംബത്തിന്റെ പരാതിയില്‍ വാഴക്കാട് പോലീസ് അന്വേഷണം ഊർജിതമാക്കി. എടവണ്ണപ്പാറയില്‍ പ്രവർത്തിക്കുന്ന വിവാദ മൊബൈല്‍ ഷോപ്പ് പോലീസ് അടപ്പിച്ചു. മരണത്തിലെ ദുരൂഹത നീക്കണമെന്നും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.