Latestകേരളം

മലപ്പുറത്ത്‌ മദ്യപിച്ചെത്തിയ മകന്‍ പാത്രം കൊണ്ട് തലയ്ക്കടിച്ചു, ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

മലപ്പുറം: മദ്യപിച്ചെത്തിയ മകന്‍ പാത്രം കൊണ്ട് തലയ്ക്കടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. മലപ്പുറം തിരൂരിനടുത്ത് സൗത്ത് അന്നാര ചിറ്റിപ്പാടം കോടേരിമന റോഡില്‍ കുഴിപ്പയില്‍ വേലായുധന്‍ (64) ആണ് മകന്‍ ഉണ്ണികൃഷ്ണന്റെ (34) ക്രൂരമര്‍ദനമേറ്റ് മരിച്ചത്.

സംഭവത്തില്‍ ഉണ്ണികൃഷ്ണനെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്കുശേഷം മദ്യപിച്ച് വീട്ടിലെത്തിയ ഉണ്ണികൃഷ്ണനെ വേലായുധന്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ കടുത്ത വാക്കേറ്റമുണ്ടാകുകയായിരുന്നു. ഇതിനിടെ പ്രകോപിതനായ ഉണ്ണികൃഷ്ണന്‍ വീട്ടിലുണ്ടായിരുന്ന ചോറുവിളമ്പുന്ന തവികൊണ്ട് വേലായുധന്റെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു.അടിയുടെ ശക്തിയിൽ വീണ വേലായുധന്റെ തലയില്‍ നിന്ന് രക്തം വാര്‍ന്നതോടെ മകന്‍ തന്നെ ഇയാളെ തിരൂര്‍ ഗവ. ജില്ലാ ആശുപത്രിയിലെത്തിച്ചു.

പരുക്ക് അതീവ ഗുരുതരമായതിനാല്‍ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ വേലായുധന്‍ മരണപ്പെടുകയായിരുന്നു. പിന്നാലെ പ്രതി.െ പൊലീസ് പിടികൂടി. പരേതയായ ഭാര്യ: രാധ. മറ്റ് മക്കള്‍: ജിതേഷ്, ജീന. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.