Latestകേരളം

കണ്ണൂരില്‍ 23കാരിക്കും പ്രതിശ്രുത വരനും നേരെ മര്‍ദ്ദനം; മുൻ ആണ്‍സുഹൃത്തും കുടുംബവും അടക്കം ആറുപേര്‍ക്കെതിരെ കേസ്

കണ്ണൂർ :കണ്ണൂർ ധർമ്മശാലയില്‍ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആണ്‍സുഹൃത്തും കുടുംബവും ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.ധർമ്മശാല സ്വദേശി സൗരവ്, ഇയാളുടെ അച്ഛൻ, അമ്മ എന്നിവരടക്കം ആറു പേർക്കെതിരെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.

സൗരവും സംഘവും ചേർന്ന് തന്റെ മുഖത്ത് അടിക്കുകയും കടിക്കുകയും ചെയ്തതായി പരിക്കേറ്റ യുവതി ആരോപിച്ചു. കരിയാട് സ്വദേശിയായ യുവതിക്കും ഏച്ചൂർ സ്വദേശിയായ പ്രതിശ്രുത വരനുമാണ് മർദനമേറ്റത്. ഞായറാഴ്ച രാത്രി എട്ടരയോടെ ധർമ്മശാലയിലാണ് സംഭവം നടന്നത്.

മുൻപ് സൗരവും പെണ്‍കുട്ടിയും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ സൗരവിനെതിരെ മറ്റൊരു കേസ് വന്നതറിഞ്ഞതോടെ യുവതി ഈ സൗഹൃദത്തില്‍ നിന്ന് പിന്മാറുകയും മറ്റൊരു വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിനുശേഷം സൗരവ് തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയതായും ഇതേക്കുറിച്ച്‌ വനിതാ സെല്ലില്‍ പരാതി നല്‍കിയിരുന്നതായും യുവതി പറഞ്ഞു.വനിതാ സെല്ലിലെ പരാതി സംസാരിച്ചു തീർക്കാമെന്ന് പറഞ്ഞ് യുവതിയെയും പ്രതിശ്രുത വരനെയും സൗരവിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

അവിടെ വെച്ചാണ് തങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായതെന്ന് യുവതി വ്യക്തമാക്കുന്നു. അതേസമയം, 23കാരിയും പ്രതിശ്രുത വരനും ചേർന്ന് തങ്ങളെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു എന്ന് കാട്ടി സൗരവ് നല്‍കിയ പരാതിയിലും തളിപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.