പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചെടുക്കുന്ന ബെവ്കോയുടെ പരീക്ഷണം വിജയം
ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരിച്ചെടുക്കുന്ന ബിവറേജസ് കോർപ്പറേഷൻ്റെ പരീക്ഷണ പദ്ധതി വിജയം.പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കിയ കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ ബെവ്കോ ഔട്ട്ലെറ്റുകളില് കഴിഞ്ഞ മൂന്ന് മാസത്തിനിടെ തിരിച്ചെത്തിയത് 33,17,228 പ്ലാസ്റ്റിക് മദ്യക്കുപ്പികളാണ്.
ഏകദേശം 80 ടണ്ണിലധികം തൂക്കം വരുന്ന ഈ കുപ്പികള്‍ പുനർസംസ്കരണത്തിനായി ക്ലീൻ കേരള കമ്ബനിയാണ് ശേഖരിച്ചത്. ജലാശയങ്ങളില്‍ അടക്കം പാസ്റ്റിക് മാലിന്യങ്ങള്‍ കുന്ന് കൂടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ബെവ്കോ പദ്ധതി നടപ്പിലാക്കിയത്. കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പത്ത് വീതം ഔട്ട്ലെറ്റുകളിലാണ് പദ്ധതിയ്ക്ക് ബെവ്കോ തുടക്കമിട്ടത്.
2024 സെപ്റ്റംബർ 15 മുതല്‍ ഡിസംബർ 10വരെയുള്ള കാലയളവില്‍ കണ്ണൂരിലെ ഔട്ട്ലെറ്റുകളില് തിരിച്ചെത്തിയത് 15,86,833 പ്ലാസ്റ്റിക് കുപ്പികളാണ്. 38.835.16 കിലോ കുപ്പികളാണ് ഇങ്ങനെ തിരിച്ചെത്തിയത്.
തിരുവനന്തപുരത്ത് തിരിച്ചെത്തിയത് 42,028.34 കിലോ തൂക്കം വരുന്ന 17,30,395 കുപ്പികളാണ്. കണ്ണൂർ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുപ്പികള്‍ തിരിച്ചെത്തിയത് പയ്യന്നൂർ ഔട്ട്ലെറ്റിലാണ്. 5585.8 കിലോ കുപ്പികളാണ് ഇവിടെ തിരിച്ചെത്തിയത്. തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ കുപ്പികള്‍ തിരിച്ചെത്തിയത് മുക്കോല ഔട്ട്ലെറ്റിലാണ്. 6101.14 കിലോ കുപ്പികളാണ് ഇവിടെ തിരിച്ചെത്തിയത്.
