Latestകേരളം

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അന്തിമ ചർച്ച ഇന്ന് ഡൽഹിയിൽ

ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള നിർണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ നടക്കും. ദിവസങ്ങളായി നീളുന്ന അനിശ്ചിതത്വത്തിന് ഇന്ന് പരിഹാരമുണ്ടാകുമെന്നാണ് സൂചന. നിലവിൽ എഐസിസി സംഘടനാ സെക്രട്ടറി കെ.സി വേണുഗോപാലിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്. എന്നാൽ, വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രിയങ്ക ഗാന്ധി സ്വീകരിച്ചിട്ടുള്ളത്.

നേതാക്കൾക്കിടയിലെ പിന്തുണ പരിശോധിച്ചാൽ വലിയൊരു വിഭാഗം കെ.സി. വേണുഗോപാലിനൊപ്പമാണ്. മുൻ കെപിസിസി അധ്യക്ഷന്മാരായ എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ എന്നിവർക്ക് പുറമെ വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും കെ.സി വേണുഗോപാലിനെ അനുകൂലിക്കുന്നു. അതേസമയം, വി.എം. സുധീരൻ, കെ. മുരളീധരൻ എന്നിവർ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന നിലപാടിലാണ് ഉറച്ചുനിൽക്കുന്നത്.

കോൺഗ്രസിലെ ഈ തർക്കങ്ങൾക്കിടെ മുസ്‌ലിം ലീഗ് ഇന്ന് പാണക്കാട് അടിയന്തര നേതൃയോഗം ചേരുകയാണ്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ എത്രയും വേഗം തീരുമാനമെടുക്കണമെന്ന ആവശ്യം ലീഗ് ശക്തമായി ഉന്നയിക്കും. ജനവികാരം കണക്കിലെടുക്കാതെ കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നതിലുള്ള അതൃപ്തി രാവിലെ 10ന് സാദിഖലി തങ്ങളുടെ വസതിയിൽ ചേരുന്ന യോഗത്തിൽ ചർച്ചചെയ്യും