Latestദേശീയം

വിവാഹശേഷം നവവധുവിനെ തട്ടിക്കൊണ്ടുപോയി; സഹോദരിയടക്കം അഞ്ചുപേര്‍ പിടിയില്‍

ഈറോഡിനടുത്ത് പെരുന്തുറൈയില്‍ നവവധുവിനെ കാറില്‍ ബലമായി കയറ്റി കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ യുവതിയുടെ സഹോദരിയാണെന്ന് തെളിഞ്ഞതോടെ സഹോദരിയടക്കം അഞ്ചുപേരെ പെരുന്തുറൈ പോലീസ് പിടികൂടി. കേസില്‍ മഹാലക്ഷ്മിയുടെ (21) സഹോദരി കൗസല്യ (25), കൗസല്യയുടെ ഭർത്താവ് സന്തോഷ് (26), കൂടാതെ സുഹൃത്തുക്കളായ സാദിഖ് (27), ലോഗേശ്വരൻ (21), ധനപാല്‍ (45) എന്നിവരാണ് അറസ്റ്റിലായത്.

സംഭവം നടന്നതിങ്ങനെ

അന്തിയുർ മുത്തരസൻകുട്ടയില്‍ താമസിക്കുന്ന സേതുരാജും മഹാലക്ഷ്മിയും വീട്ടുകാരുടെ സമ്മതമില്ലാതെ പെരുന്തുറൈയിലെ ഒരു ക്ഷേത്രത്തില്‍വെച്ച്‌ വിവാഹിതരാവുകയായിരുന്നു. ഇരുവരും പെരുന്തുറൈയില്‍ വാടക വീട്ടിലാണ് താമസം ആരംഭിച്ചത്. സംഭവദിവസം, മഹാലക്ഷ്മിയെ കൗസല്യയും മറ്റ് നാലുപേരും ചേർന്ന് പെരുന്തുറൈ ബസ്‌സ്റ്റാൻഡിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് ബലമായി കാറില്‍ക്കയറ്റി കടന്നുകളയുകയായിരുന്നു.

മഹാലക്ഷ്മിക്കൊപ്പമുണ്ടായിരുന്ന ഭർത്താവ് സേതുരാജ് ഉടൻതന്നെ പെരുന്തുറൈ പോലീസില്‍ പരാതി നല്‍കി. പോലീസിന്റെ സമയോചിതമായ ഇടപെടലില്‍, സത്യമംഗലത്തുള്ള ലോകേശ്വരന്റെ വീട്ടില്‍ നിന്ന് മഹാലക്ഷ്മിയെ കണ്ടെത്തുകയും പ്രതികളായ അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മഹാലക്ഷ്മിയെ തുടർന്ന് സേതുരാജിനൊപ്പം വിട്ടയച്ചു.