ചരി മാഞ്ഞു, കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ ഇനി അന്ത്യ വിശ്രമം

കോഴിക്കോട്: മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മാമുക്കോയയുടെ മൃതദേഹം ഖബറടക്കി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം. മകന്‍ മുഹമ്മദ് നിസാര്‍ മയ്യത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. മത, സംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ മയ്യത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു. മാമുക്കോയയെ അവസാനമായി ഒരുനോക്കു കാണാന്‍ ആയിരങ്ങളാണ് ഇന്നലെ കോഴിക്കോട് ടൌണ്‍ഹാളിലെത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലപ്പുറം വണ്ടൂരില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിന്റെ ഉദ്ഘാടനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാല് പതിറ്റാണ്ടുകാലം മലയാള സിനിമയില്‍ വേറിട്ട വേഷം ചെയ്ത് പ്രേഷക മനസില്‍ ഇടംപിടിച്ച വ്യക്തിയായിരുന്നു മാമുക്കോയ. കോഴിക്കോടന്‍ ഭാഷയെ ജനപ്രിയനാക്കിയ മറ്റൊരു നടനെ കാണാന്‍ കഴില്ല.