നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് അങ്കമാലി കോടതിയിൽ സമർപ്പിച്ചു. ദിലീപിന്റെ സുഹൃത്ത് ശരത് ജി നായരാണ് കേസിലെ പുതിയ പ്രതി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ശരത്തിന്റെ പക്കലുണ്ടെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്. ശരത്തിനെ 15-ാം പ്രതിയായി ഉൾപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. മെയ് 31നകം അന്വേഷണം പൂർത്തിയാക്കുന്നതിൻറെ ഭാഗമായാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.

കേസിൽ ദിലീപ് എട്ടാം പ്രതിയായി തുടരും. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ ആറാം പ്രതിയാണ് ശരത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ ഇയാൾ നശിപ്പിച്ചതായാണ് കണ്ടെത്തിയത്.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപിൻറെ വീട്ടിൽ എത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ചിൻറെ കണ്ടെത്തൽ. ദിലീപിനെതിരെ വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്തെത്തിയതിൻ പിന്നാലെയാണ് ശരത്തിനെതിരെ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചത്. ബാലചന്ദ്രകുമാറിൻറെ മൊഴിയിൽ ദിലീപിൻറെ വീട്ടിൽ വന്ന് അദ്ദേഹത്തെ ‘വി.ഐ.പി’ എന്ന് വിശേഷിപ്പിച്ച വ്യക്തി കൂടിയാണ് ശരത്ത്.