കെഎസ്ആര്‍ടിസി പുതിയതായി വാങ്ങുന്നതിൽ 25% വൈദ്യുതി ബസുകളെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസി പുതുതായി വാങ്ങുന്ന ബസുകളിൽ 25 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്ന് മന്ത്രി ആന്‍റണി രാജു. കെ.എസ്.ഇ.ബി ജില്ലയിൽ സ്ഥാപിച്ച 145 ചാർജിംഗ് സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ബസുകള്‍ വാങ്ങാന്‍ കിഫ്ബി വഴി 756 കോടി രൂപ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കും. ചാർജിംഗ് സ്റ്റേഷനുകളുടെ ദൗർലഭ്യം, ഒറ്റ ചാർജിൽ യാത്ര ചെയ്യുന്ന ദൂരം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിച്ചാൽ ആളുകളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകർഷിക്കുമെന്നും മന്ത്രി പറഞ്ഞു. പട്ടം വിദ്യുത് ഭവനിൽ ചാർജിംഗ് സ്റ്റേഷന്‍റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.

ജില്ലയിൽ ആകെ 141 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളും പട്ടം വൈദ്യുതി ഭവൻ, പരുത്തിപ്പാറ, നെയ്യാറ്റിൻകര, അവനവഞ്ചേരി എന്നിവിടങ്ങളിൽ നാല് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. കെഎസ്ഇബിക്ക് സംസ്ഥാനത്തൊട്ടാകെ 56 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും 1165 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളുമുണ്ട്.