ചീരാലിൽ ഭീതിവിതച്ച കടുവ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി

സുല്‍ത്താന്‍ബത്തേരി: വയനാട്ടിലെ ചീരാലില്‍ ഒരു മാസത്തിലേറെയായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ വനംവകുപ്പ് ഒരുക്കിയ കെണിയിൽ കുടുങ്ങി. വെള്ളിയാഴ്ച പുലർച്ചെ പാഴൂർ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ ബത്തേരിയിലെ കെയർ സെന്‍ററിലേക്ക് മാറ്റി.

ഇന്നലെയാണ് കടുവയെ വനംവകുപ്പ് കണ്ടെത്തിയത്. കാട്ടിലെ കടുവയുടെ സഞ്ചാരപഥം മനസ്സിലായി. അതിനുശേഷം, ഇന്നലെ രാത്രി ഒരു പുതിയ കൂട് സ്ഥാപിച്ചു. കടുവയുടെ നീക്കങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ച ശേഷം ഇന്നലെ സജ്ജമാക്കിയ കൂട്ടിലാണ് കടുവ കുടുങ്ങിയത്. തിങ്കളാഴ്ച പുലർച്ചെ മറ്റൊരു പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷമാണ് കടുവ കുടുങ്ങിയത്.

കഴിഞ്ഞ ദിവസം പൂമറ്റം വനമേഖലയിൽ സ്ഥാപിച്ച തത്സമയ സ്ട്രീമിംഗ് ക്യാമറയിലാണ് കടുവയുടെ ചിത്രം പതിഞ്ഞത്. പ്രദേശത്ത് സ്ഥാപിച്ച എല്ലാ ക്യാമറകളിലും കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കടുവയുടെ സഞ്ചാരപഥം എവിടെയാണെന്ന് കണ്ടെത്തിയത് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാക്കി.