പട്ടികജാതി പട്ടിക വര്‍ഗക്കാരുടെ പെട്രോള്‍ പമ്പുകൾ തട്ടിയെടുക്കുന്നതിനെതിരെ നടപടി

പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആളുകളുടെ പെട്രോൾ പമ്പുകളും ഗ്യാസ് ഏജൻസികളും തട്ടിയെടുക്കുന്നതിനെതിരെ നടപടി. ബിനാമികൾ തട്ടിയെടുത്ത ഒമ്പത് പമ്പുകൾ തിരികെ നൽകാൻ പട്ടികജാതി പട്ടികവർഗ കമ്മിഷൻ ഉത്തരവിട്ടു. പമ്പുകൾ അനുവദിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ ഭേദഗതി വരുത്താൻ പെട്രോളിയം കമ്പനികൾക്കും പെട്രോളിയം മന്ത്രാലയത്തിനും നിർദ്ദേശം നൽകി.

ആദ്യ ഘട്ടത്തിൽ ബിനാമികളുടെ കയ്യിൽ നിന്ന് ഒമ്പത് പമ്പുകൾ യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകണമെന്ന് പട്ടികജാതി പട്ടികവർഗ കമ്മിഷൻ ഉത്തരവിട്ടു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിനും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനും നൽകിയിട്ടുണ്ട്. ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ കേന്ദ്രം ഭേദഗതി വരുത്തണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം.

2020 ലെ മാർഗ്ഗനിർദ്ദേശങ്ങളിൽ ഇത്തരം ഭേദഗതികൾ വരുത്തണമെന്നും കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ബിനാമികൾ പമ്പ് തട്ടിയെടുക്കുന്നത് തടയാൻ ഭേദഗതി വരുത്തണം. അതായത് സാമ്പത്തിക ബാധ്യതയും ലാഭ വിഹിതവും സംബന്ധിച്ച് ഏതെങ്കിലും തരത്തില്‍ പാങ്കളിത്തത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ഇത് മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തണം. സാമ്പത്തിക നഷ്ടം നേരിടുന്ന എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്ന പമ്പുകൾക്ക് 25 ലക്ഷം രൂപ ധനസഹായം നൽകാനും കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്.