ധാരാവി പുതുക്കിപ്പണിയാനുള്ള കരാര്‍ സ്വന്തമാക്കി അദാനി ഗ്രൂപ്പ്

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവി പുതുക്കിപ്പണിയാനുള്ള കരാര്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കി. ധാരാവി പുനരുജ്ജീവന പദ്ധതിയുടെ കരാറിനായി അദാനി 5070 കോടി രൂപയുടെ ബിഡ് സമർപ്പിച്ചിരുന്നു. അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയ ഡിഎൽഎഫ് പദ്ധതിക്കായി 2,205 കോടി രൂപയുടെ ബിഡ് ആണ് നല്കിയത്. ഉയർന്ന ബിഡ് സമർപ്പിച്ച അദാനി ഗ്രൂപ്പിനാണ് കരാർ ലഭിച്ചത്.

20,000 കോടി രൂപയുടെ ധാരാവി പുനരുജ്ജീവന പദ്ധതിയാണിത്. ആദ്യ ഘട്ടത്തിൽ ഏറ്റവും കൂടുതൽ തുക നിക്ഷേപിക്കാൻ തയ്യാറുള്ള കമ്പനിക്ക് കരാർ നൽകാനാണ് മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്‌മെന്റ് തീരുമാനിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ അദാനി ഗ്രൂപ്പിന് പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കാനാകും. അടിസ്ഥാന സൗകര്യ വികസനം, പുനരധിവാസം, പുനർ നിർമ്മാണം എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.

അദാനി ഗ്രൂപ്പിന് പദ്ധതി പൂർത്തിയാക്കാൻ ഏഴ് വർഷമെടുക്കും. പദ്ധതിക്കായി ഒരു പ്രത്യേക ഉപസ്ഥാപനവും അദാനി ഗ്രൂപ്പ് രൂപീകരിക്കണം. 2019ലും അദാനി ഗ്രൂപ്പ് പദ്ധതിക്ക് ശ്രമിച്ചിരുന്നു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെക്ക്‌ലിങ്ക് ടെക്‌നോളജീസിനാണ് കരാര്‍ ലഭിച്ചത്. എന്നാല്‍ റെയില്‍വേ ഭൂമി ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് കരാര്‍ കമ്പനിക്ക് നല്‍കിയില്ല.