‘അമിത് ഷായാണ് ഏറ്റവും വലിയ ‘പപ്പു’

കൊല്‍ക്കത്ത: കൽക്കരി കള്ളക്കടത്ത് അന്വേഷണത്തിന്‍റെ ഭാഗമായി ഇ.ഡി എട്ട് മണിക്കൂറിലധികം ചോദ്യം ചെയ്തതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജി. അമിത് ഷായാണ് ഏറ്റവും വലിയ ‘പപ്പു’ എന്ന് അഭിഷേക് പറഞ്ഞു.

മറ്റൊരു പാർട്ടിയുടെ നേതാവ് പപ്പു ആണെന്നാണ് ബി.ജെ.പിക്കാർ അവകാശപ്പെടുന്നത്. എന്നാൽ ഏറ്റവും വലിയ പപ്പു അമിത് ഷായാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിക്കാതെ അദ്ദേഹത്തിന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താൻ കഴിയില്ല.” – അഭിഷേക് കുറ്റപ്പെടുത്തി.

ബംഗാളിലെ കൽക്കരി കള്ളക്കടത്തിൽ സിഐഎസ്എഫിന് നേരിട്ട് പങ്കുണ്ടെന്ന് അഭിഷേക് ആരോപിച്ചു. അതിർത്തിയിൽ കന്നുകാലി കള്ളക്കടത്ത് നടന്നപ്പോൾ ബിഎസ്എഫ് എന്ത് ചെയ്യുകയായിരുന്നു? ഇന്ന് കന്നുകാലി കടത്ത് അഴിമതിയല്ല, മറിച്ച് ആഭ്യന്തരമന്ത്രി അഴിമതിയാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നഷിത് പ്രമാണിക് തന്നെ കന്നുകാലി മോഷ്ടാവാണ്. കന്നുകാലി കള്ളക്കടത്തിനെക്കുറിച്ച് കന്നുകാലി മോഷ്ടാക്കൾ തന്നെ അന്വേഷിക്കുകയാണെന്നും അഭിഷേക് പറഞ്ഞു.