അസി. പ്രൊഫസർ നിയമനം; എം.ജി സർവകലാശാല സുപ്രീംകോടതിയിൽ

ന്യൂഡൽഹി: അസിസ്റ്റന്‍റ് പ്രൊഫസർ നിയമനത്തിന് ഇന്‍റർവ്യൂവിന് മാർക്ക് നൽകുന്നത് സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ എം.ജി സർവകലാശാല സുപ്രീം കോടതിയെ സമീപിച്ചു. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അക്കാദമിക് വിഷയമാണെന്നും അതിലെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിൽ കോടതി ഇടപെട്ടത് തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് എം.ജി സർവകലാശാല സുപ്രീം കോടതിയെ സമീപിച്ചത്.

അസിസ്റ്റന്‍റ് പ്രൊഫസറുടെ നിയമനത്തിന് അഭിമുഖത്തിന് 50 മാർക്ക് നിശ്ചയിച്ച് മഹാത്മാഗാന്ധി സർവകലാശാല പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ഹിന്ദി അസിസ്റ്റന്‍റ് പ്രൊഫസർമാരെ നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. എം.ജി സർവകലാശാല ഉത്തരവ് യു.ജി.സി ചട്ടങ്ങൾക്കെതിരാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ അഭിമുഖത്തിന് പരമാവധി 20 മാർക്കാണ് നൽകിയിരുന്നത്.

ഇന്‍റർവ്യൂവിന് പരമാവധി 50 മാർക്ക്, അധ്യാപന അഭിരുചിക്ക് 10 മാർക്ക്, ഗവേഷണ അഭിരുചിക്ക് 20 മാർക്ക്, വിഷയത്തിലെ അറിവിന് 10 മാർക്ക് എന്നിവയാണ് സർവകലാശാല പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്. എന്നാൽ, ഈ നിബന്ധന ഹൈക്കോടതി റദ്ദാക്കി. ഒരു മാസത്തിനകം പുതിയ മാനദണ്ഡം കൊണ്ടുവരാനും ഹൈക്കോടതി സർവകലാശാലയ്ക്ക് നിർദേശം നൽകിയിരുന്നു. ഇതിനെതിരെയാണ് സർവകലാശാല സുപ്രീം കോടതിയെ സമീപിച്ചത്.