എകെജി സെന്റർ ആക്രമണം; ജിതിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നതിനാൽ മുൻകാലങ്ങളിൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ജിതിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്തിട്ടും പൊലീസിന് തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.

വിശദമായ വാദത്തിന് ശേഷം ജാമ്യാപേക്ഷ ഇന്ന് വിധി പറയുന്നതിനായി മാറ്റിവച്ചു. അതേസമയം പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തു എകെജി സെന്ററിലേക്ക് എറിഞ്ഞതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അത്തരം ഒരു ചെറിയ സ്ഫോടനത്തിൽ നിന്നാണ് നൂറുകണക്കിന് ജീവനുകൾ അപഹരിച്ച പുറ്റിങ്ങലിലെ ദുരന്തത്തിലേക്ക് നയിച്ചത്. ഇത്രയും വലിയ പ്രവൃത്തിയാണ് ജിതിൻ ചെയ്തതെന്നും അതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

എന്നാൽ, സാധാരണക്കാരനായ ജിതിന് തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. ഭരണകക്ഷിയിലെ പ്രധാന കക്ഷി നൽകിയ പരാതിയിൽ ഡ്രൈവർ മാത്രമായ ജിതിൻ എങ്ങനെയാണ് സാക്ഷികളെ സ്വാധീനിക്കുകയെന്നും പ്രതിഭാഗം ചോദിച്ചു. 180 സിസിടിവി ക്യാമറകൾ പരിശോധിച്ചിട്ടും എന്തുകൊണ്ടാണ് പൊലീസ് പ്രതികളുടെ മുഖം തിരിച്ചറിയാത്തതെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.